റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു പൈസപോലും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് സബ്‌സിഡി നല്‍കരുതെന്ന് പി.സി.ജോര്‍ജ്

single-img
4 December 2018

റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു രൂപ പോലും സബ്‌സിഡി നല്‍കരുതെന്ന് പി.സി ജോര്‍ജ് എംഎല്‍എ. പരിസ്ഥിതിയെ നശിപ്പിക്കുന്നതാണ് റബ്ബര്‍ കൃഷിയെന്നും അതിനാല്‍ ഒരു കാരണവശാലും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് സബ്‌സിഡി അനുവദിക്കരുതെന്നും അദ്ദഹം നിയമസഭയില്‍ പറഞ്ഞു.

പരിസ്ഥിതിയെ നശിപ്പിക്കുന്ന റബ്ബര്‍ കൃഷിയെ സഹായിക്കുന്നത് ദേശീയ നഷ്ടമാണ്. വിദേശികള്‍ കേരളീയരെ കബളിപ്പിക്കാന്‍ കൊണ്ടു വന്നതാണ് ഈ കൃഷിയെന്നും നിലവിലുള്ള റബ്ബര്‍ മരങ്ങള്‍ വെട്ടി നശിപ്പിക്കണമെന്നും പി.സി പറഞ്ഞു.

എത്രയോ ലാഭകരമായ മറ്റു കൃഷികൾ നമ്മുടെ സംസ്ഥാനത്തുണ്ട്. ഇതിന് മാതൃകയായി ആറരയേക്കറോളം റബ്ബര്‍ മരങ്ങള്‍ വെട്ടികളഞ്ഞ് ഞാന്‍ മറ്റു കൃഷികള്‍ നടത്തുന്നു. പത്ത് വര്‍ഷം കഴിഞ്ഞാല്‍ ഒരേക്കറില്‍ നിന്ന് 16 ലക്ഷം വീതം എനിക്ക്‌ കിട്ടാന്‍ പോകുകയാണ്.

അതുകൊണ്ട് ദൈവത്തെയോര്‍ത്ത് ധനകാര്യമന്ത്രി ഒരു പൈസ പോലും പൊതുഖജനാവില്‍ നിന്ന് റബ്ബര്‍ കൃഷിക്ക് കൊടുക്കരുത്. ഇത് വെള്ളം വലിച്ചെടുത്ത് പരിസ്ഥിതിയെ തകര്‍ക്കും. അത് കൊണ്ട് റബ്ബര്‍ കൃഷിക്ക് പകരമുള്ള കൃഷി നടത്താന്‍ മന്ത്രി തയ്യാറുണ്ടോയെന്നും പി.സി.ജോര്‍ജ് ചോദിച്ചു. നിയമസഭയിലെ ചോദ്യോത്തര വേളയിലായിരുന്നു പി.സി.ജോര്‍ജിന്റെ റബ്ബര്‍ കര്‍ഷകര്‍ക്കെതിരെയുള്ള പരാമര്‍ശം

അതേസമയം, റബ്ബര്‍ കര്‍ഷകരെ സഹായിക്കരുതെന്ന പി.സി ജോര്‍ജിന്റെ നിലപാട് അപലപനീയമാണെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍ പ്രതികരിച്ചു. റബ്ബര്‍ കൃഷി വേണ്ടെന്ന നിലപാട് സര്‍ക്കാരിന് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.