ഡിജിപി യൂണിഫോം അഴിച്ചുവച്ച് എകെജി സെന്‍ററിലെ ശിപായി പണിക്കു പോകണമെന്നു എ.എൻ.രാധാകൃഷ്ണൻ

single-img
4 December 2018

മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കൾക്കെതിരായ ക്രിമിനൽ കേസുകൾ കണ്ടില്ലെന്നു നടിക്കുന്ന ഡിജിപി, യൂണിഫോം അഴിച്ചുവച്ച് എകെജി സെന്‍ററിലെ ശിപായി പണിക്കു പോകണമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ.

പിണറായി വിജയനെതിരെ 4 ക്രിമിനൽ കേസുകളും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ 27 കേസുകളും മന്ത്രി ഇ.പി.ജയരാജനെതിരെ 7 കേസുകളും നിലവിലുണ്ട്. കേസുകളിൽ പലതും വാറന്‍റായതുമാണ്. അവയെല്ലാം പൊലീസ് കണ്ടില്ലെന്നു നടിക്കുന്നതു ഡിജിപിയുടെ സിപിഎം വിധേയത്തം മൂലമാണ്. പൊലീസിനു കഴിയില്ലെങ്കിൽ ഇവരെ പിടികൂടി കൈമാറാൻ ബിജെപി തയാറാണ്. എംഎൽഎമാ‌രായ എം.സ്വരാജ്, ടി.വി.രാജേഷ്, സി.ദിവാകരൻ എന്നിവർക്കെതിരെയും നിരവധി കേസുകളുണ്ട്.

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍റെ മകൻ ജൂലിയസ് നികിതാസ് കൊലപാതക ശ്രമവും തട്ടിക്കൊണ്ടു പോകലുമുൾപ്പടെ 9 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാൾ പൊലീസ് എസ്കോർട്ടിൽ വിലസുകയാണ്. ഇതൊന്നും കാണാത്ത പൊലീസ് കെ.സുരേന്ദ്രനെതിരെ കള്ളക്കേസുകൾ ചുമത്തി പീഡിപ്പിക്കുന്നു. ഇതിനെ ബിജെപി രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും രാധാകൃഷ്ണൻ പറഞ്ഞു.