യൂത്ത് കോണ്‍ഗ്രസില്‍ കോടികള്‍ ഒഴുക്കി ഗ്രൂപ്പ് പോര്; നല്ല പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസിനുള്ളില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമെന്ന് വിഎം സുധീരന്‍

single-img
2 December 2018

കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് വി.എം സുധീരന്‍. ‘എന്റെ ബൂത്ത് എന്റെ അഭിമാനം’ എന്ന മുദ്രാവാക്യത്തിന് പകരം ‘എന്റെ ഗ്രൂപ്പ് എന്റെ അഭിമാനം’ എന്ന ദുരവസ്ഥയിലേക്ക് കോണ്‍ഗ്രസ് എത്തിയെന്നു സുധീരന്‍ പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു സുധീരന്റെ വിമര്‍ശനം.

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന്റെ പേരിലാണ് ഗ്രൂപ്പ് പോര് മുറുകിയിരിക്കുന്നത്. കോടികള്‍ ഒഴുക്കി യൂത്ത് കോണ്‍ഗ്രസിലേക്ക് കൃത്രിമമായി അംഗങ്ങളെ ചേര്‍ക്കുകയാണ്. ‘പാര്‍ട്ടി തകര്‍ന്നാലും വിരോധമില്ല, യൂത്ത് കോണ്‍ഗ്രസ് പിടിച്ചെടുത്താല്‍ മതി’ എന്ന മനോഭാവത്തോടെ ഗ്രൂപ്പ് കിടമത്സരം അതിന്റെ പാരമ്യത്തില്‍ എത്തിയിരിക്കുന്നതായും സുധീരന്‍ ചൂണ്ടിക്കാട്ടി.

ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്ന നേതാക്കള്‍ തന്നെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പണത്തിന്റെയും ഗ്രൂപ്പുകളുടെയും പിന്തുണയില്ലാതെ നല്ല പ്രവര്‍ത്തകര്‍ക്ക് കടന്നുവരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇനിയെങ്കിലും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിനാശകരമായ ദുഷ്‌ചെയ്തികളില്‍ നിന്നും ഗ്രൂപ്പ് നേതാക്കള്‍ പിന്തിരിയണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പറഞ്ഞു.