സെന്റിനല്‍ ദ്വീപിലുള്ളവര്‍ ഒരിക്കല്‍ പോലും മധുമാലയെ അമ്പെയ്തു വീഴ്ത്താന്‍ നോക്കിയിട്ടില്ല; സെന്റിനല്‍സുമായുള്ള ആദ്യത്തേയും അവസാനത്തേതുമായ സൗഹൃദ ഇടപെടല്‍ ആയിരുന്നു ഇത്

single-img
2 December 2018

അമേരിക്കന്‍ പൗരന്‍ അലന്‍ ചൗവിന്റെ കൊലപാതകത്തോടെയാണ് അന്‍ഡമാന്‍ നിക്കോബാറിലെ ഏറ്റവും ഒറ്റപ്പെട്ടുകിടക്കുന്ന സെന്റിനല്‍ ദ്വീപ് വാര്‍ത്തകളില്‍ നിറഞ്ഞത്. നൂറ്റാണ്ടുകളായി പുറംലോകവുമായി ബന്ധമില്ലാതെ തീര്‍ത്തും ഒറ്റപ്പെട്ടുജീവിക്കുന്നവരാണ് സെന്റിനെല്‍സ്.

ദ്വീപിലെത്തുന്നവരെ അമ്പെറിഞ്ഞ് പ്രതിരോധിക്കുകയാണ് പതിവ്. മധ്യവയസ്‌കനായ ഒരു സെന്റിനലിന് അഞ്ച് യുവാക്കളെ ഇടിച്ച് നിരപ്പാക്കാന്‍ കഴിയും. അവര്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള മനുഷ്യരേയും, അവരുടെ ജനസംഖ്യയിലുണ്ടാകുന്ന കുറവും പുറം ലോകത്തോടുള്ള അവരുടെ പേടിയുമാണ് അവരെ ഇത്തരത്തില്‍ അക്രമാസക്തരാക്കുന്നത്.

എന്നാല്‍ സെന്റിനല്‍സുമായി അടുത്ത് ഇടപഴകിയ നരവംശ ശാസ്ത്രജ്ഞയും ഗവേഷകയുമായ മധുമാല ചതോപാധ്യായയ്ക്ക് സെന്റിനല്‍സിനെ കുറിച്ച് പറയാനുള്ളത് ഈ പേടിപ്പെടുത്തുന്ന വാര്‍ത്തകളല്ല, അവരുടെ മനുഷ്യത്വം തുളുമ്പുന്ന ജീവിതത്തെക്കുറിച്ചാണ്.

അന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ ഗോത്രവര്‍ഗത്തില്‍പ്പെട്ടവരുമായി സൗഹൃദം സ്ഥാപിക്കുകയും സെന്റിനല്‍ ദ്വീപില്‍ കാലുകുത്തുകയും ചെയ്ത ആദ്യത്തെ വനിതാ നരവംശ ശാസ്ത്രജ്ഞയായിരുന്നു മധുമാല. വെറുമൊരു കൗതുകമായിരുന്നു കുട്ടിക്കാലത്ത് മധുമാലയ്ക്ക് ഈ വിഭാഗത്തോടുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് അത് മാറി ഗോത്രവര്‍ഗക്കാരെക്കുറിച്ച് പഠിക്കുകയും അവരുടെ ജീവിതവും ചര്യകളും മനസിലാക്കി അവരോടൊപ്പം ജീവിക്കുകയും ചെയ്തു.

‘ആന്ത്രപോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഭാഗമായി 1991 ജനുവരി നാലിനായിരുന്നു ഞാന്‍ സെന്റിനല്‍ ദ്വീപിലെത്തിയത്. വന്‍കരയില്‍ നിന്ന് 1200 കിലോമീറ്റര്‍ അകലെയാണ് സെന്റിനല്‍ ദ്വീപ്. ആന്ത്രപ്പോളജി സര്‍വേ ഓഫ് ഇന്ത്യയില്‍ റിസര്‍ച്ച് അസോസിയേറ്റ് ആയും അതിന് മുന്‍പ് റിസേര്‍ച്ച് ഫെല്ലോ ആയും പ്രവര്‍ത്തിക്കുകയായിരുന്നു. ഒറ്റപ്പെട്ട ദ്വീപുകളിലെ ഗോത്രവര്‍ഗക്കാരെ വിഷയമാക്കിയുള്ള ഗവേഷണത്തിന്റെ ഫീല്‍ഡ് വിസിറ്റായിരുന്നു അത്.’

1970 മുതല്‍ തന്നെ അവിടേക്ക് കടക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പലപ്പോഴും അത് പരാജയപ്പെടുകയായിരുന്നു. ഒടുവില്‍ 1991 ലാണ് പതിമൂന്നു പേരടങ്ങുന്ന ഞങ്ങളുടെ സംഘം സെന്റിനലിലേക്ക് പോയത്. ദ്വീപിലേക്കടുക്കുന്ന ബോട്ടുകളെയും മനുഷ്യരെയും കണ്ടതോടെ മരക്കൂട്ടങ്ങള്‍ക്കിടയില്‍ പതുങ്ങിയിരുന്ന നിവാസികള്‍ അമ്പും വില്ലുമായി മുന്നോട്ടുവെന്നു.

ഉടന്‍ മധുമാലയും സംഘവും കൈവശമുണ്ടായിരുന്ന തേങ്ങകള്‍ വെള്ളത്തിലേക്കെറിഞ്ഞു. ആദ്യം പകച്ചുനിന്നെങ്കിലും അവര്‍ മെല്ലെ വെള്ളത്തിലേക്കിറങ്ങി ഒഴുകിനടന്ന തേങ്ങകള്‍ പെറുക്കെയെടുക്കാന്‍ തുടങ്ങി. പുരുഷന്മാരാണ് വെള്ളത്തിലേക്കിറങ്ങി വന്നത്. സ്ത്രീകളും കുഞ്ഞുങ്ങളും കരയില്‍ത്തന്നെ നില്‍ക്കുകയായിരുന്നു.

കൂടുതല്‍ തേങ്ങകള്‍ കൊണ്ടുവരാന്‍ സംഘം കപ്പലിലേക്ക് മടങ്ങി. തിരിച്ചെത്തിയ ഇവരെ ‘നാരിയാലി ജാബ ജാബ’ എന്ന ശബ്ദത്തോടെ നിവാസികള്‍ സ്വീകരിച്ചെന്ന് മധുമാല പറയുന്നു. ഇനിയും തേങ്ങള്‍ വേണമെന്നാണ് അവര്‍ വിളിച്ചുപറഞ്ഞതെന്ന് മധുമാല പുസ്തകത്തില്‍ പറയുന്നു.

ധൈര്യം സംഭരിച്ച നിവാസികള്‍ മധുമാലയുടെ ബോട്ടിനടുത്തേക്ക് എത്തി. അവരിലൊരാള്‍ ബോട്ടില്‍ തൊട്ടുനോക്കി. പിന്നാലെ കൂടുതല്‍ പേരെത്തി. തീരത്തുണ്ടായിരുന്ന ചിലര്‍ അമ്പെയ്യാന്‍ ശ്രമിച്ചപ്പോള്‍ കൂട്ടത്തിലെ സ്ത്രീകള്‍ തടഞ്ഞു. ശേഷമാണ് മധുമാലയും സംഘവും വെള്ളത്തിലേക്കിറങ്ങാന്‍ തീരുമാനിച്ചത്.

പിന്നീട് തേങ്ങകള്‍ വെള്ളത്തിലൊഴുക്കുന്നതിന് പകരം നിവാസികളുടെ കൈകളിലേക്ക് തന്നെ നല്‍കി. മധുമാലയുടെ സാന്നിധ്യമാകാം നിവാസികള്‍ക്ക് ധൈര്യം നല്‍കിയത്. എന്നാല്‍ അതിനുശേഷം ഫെബ്രുവരി മാസത്തില്‍ വീണ്ടും അവിടേക്ക് എത്തിയ എനിക്ക് കിട്ടിയത് വലിയ സ്വീകരണമായിരുന്നു.

അന്ന് ഞങ്ങളുടെ നേര്‍ക്ക് അവര്‍ അമ്പും വില്ലും നീട്ടിയില്ല. അതിനും അവര്‍ക്കൊരു കാരണമമുണ്ടായിരുന്നു. പ്രകൃതിയെ ആരാധിക്കുന്നവരാണ് അവിടുത്തെ ജനങ്ങള്‍. മരവും പുഴയും മണ്ണിനെയും ആരാധിക്കുന്നവരാണ് അവര്‍. അതുകൊണ്ട് തന്നെ അവര്‍ സ്ത്രീകളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നവരാണ്. അതുകൊണ്ട് തന്നെ അവിടേക്ക് എത്തിയ ഗവേഷക സംഘത്തിന്റെ രക്ഷകയാകുകയായിരുന്നു മധുമാല.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 1999ല്‍ മധുമാല വീണ്ടും അവിടേക്ക് പോയി. അന്ന് അവിടെ എത്തിയ തന്നെ ‘സുഹൃത്ത് ‘എന്നര്‍ത്ഥം വരുന്ന അവരുടെ ഭാഷയില്‍ ‘മിലലേ’ എന്ന് അഭിസംബോധന ചെയ്തതായും മധുമാല പറയുന്നു. അതിനിടെ ദ്വീപില്‍ പുറത്തുനിന്നുള്ളവര്‍ സന്ദര്‍ശിക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. പ്രതിരോധശക്തി ക്ഷയിച്ചതിനാല്‍ ഒരു ചെറിയ പനി പോലും ദ്വീപുനിവാസികളുടെ മരണത്തിന് കാരണമായേക്കാം എന്ന വിലയിരുത്തലിനെത്തുടര്‍ന്നായിരുന്നു തീരുമാനം. ഇന്ന് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയായി ഡല്‍ഹിയിലുണ്ട് മധുമാല.