പാലക്കാട് ഒമ്പത് വയസുകാരനെ സഹോദരന്‍ കുത്തിക്കൊന്നു
പാലക്കാട്-മലപ്പുറം ജില്ലാ അതിര്‍ത്തിയായ കൊപ്പത്ത് സഹോദരന്റെ കുത്തേറ്റ് ഒമ്പത് വയസുകാരന്‍ കൊല്ലപ്പെട്ടു. കൊപ്പം നടുവട്ടത്ത് കൂര്‍ക്കപ്പറന്പ് വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിമാണ് കൊലപ്പെട്ടത്. സംഭവത്തില്‍ സഹോദരന്‍ നബീല്‍ ഇബ്രാഹീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഇബ്രാഹിമിന് ഉറക്കത്തിലാണ് കുത്തേറ്റത്. കുട്ടിയുടെ അനുജന്‍ ഏഴു വയസ്സുകാരനായ അഹമ്മദിനും കത്തിക്കുത്തില്‍ പരിക്കേറ്റിട്ടുണ്ട്. കുട്ടികളെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട സഹോദരന്‍ നബീലിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി.
മാതാപിതാക്കളുമായുള്ള വഴക്കിനിടയില്‍ മൂത്ത മകനായ ഇബ്രാഹിം കുട്ടികളെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോയമ്പത്തൂരില്‍ മൈക്രോ ബയോളജി വിദ്യാര്‍ത്ഥിയായ നബീല്‍ ലഹരിക്ക് അടിമയാണെന്നാണ് സൂചന. ഉറങ്ങിക്കിടക്കുമ്പോൾ നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റ മുഹമ്മദിനെ രാത്രി പന്ത്രണ്ടരയോടെയാണ് നടക്കാവ് ആശുപത്രിയില്‍ എത്തിക്കുന്നത്.
എന്നാല്‍ കുട്ടി വീട്ടില്‍ വച്ചു തന്നെ മരണപ്പെട്ടതായാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മൂന്ന് ഇഞ്ച് ആഴത്തിലുള്ള മുറിവാണ് മുഹമ്മദ് ഇബ്രാഹിമിന്റെ ശരീരത്തിലുണ്ടായതെന്നും ഹൃദയത്തില്‍ ആഴത്തിലേറ്റ കുത്ത് കാരണം പെട്ടെന്ന് തന്നെ കുട്ടി മരിച്ചെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.