സിപിഎമ്മിന്റെ സസ്‌പെന്‍ഷന്‍ വെറും തട്ടിപ്പ്; ജില്ലാ സെക്രട്ടറിയുമായി വേദി പങ്കിട്ട് പി.കെ ശശി

single-img
2 December 2018

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പീഡന പരാതിയില്‍ പാര്‍ട്ടി നല്‍കിയ ആറുമാസ സസ്‌പെഷന്‍ നിലനില്‍ക്കുമ്പോള്‍ തന്നെ പികെ ശശി എംഎല്‍എ പാര്‍ട്ടി വേദികളില്‍ സജീവം. സിപിഎം ജില്ലാ സെക്രട്ടറിയും സംഘടനാ നടപടി നേരിട്ട പികെ ശശിയുമായി വേദി പങ്കിട്ടു.

ചെര്‍പ്ലശ്ശേരി സഹകരണ ആശുപത്രിയുടെ ആഘോഷ പരിപാടിക്കാണ് സിപിഎം ജില്ലാ നേതാക്കള്‍ക്കൊപ്പം ശശിയും പങ്കെടുത്തത്. ആശുപത്രിയുടെ സ്ഥാപക ചെയര്‍മാനും നിലവിലെ ഡയറക്ടറുമായ ജില്ലാകമ്മിറ്റി അംഗം പരിപാടിയില്‍ നിന്ന് വിട്ടുനിന്നു.

സിപിഎം ചെര്‍പ്പുളശേരി ഏരിയാ സെക്രട്ടറിയും ചടങ്ങിനെത്തിയില്ല. പീഡനപരാതിയില്‍ ഉചിതമായ അന്വേഷണം നടന്നില്ലെന്ന പരാതിക്കാരിയുടെ ആക്ഷേപം നിലനില്‍ക്കെയാണ് പികെ ശശി എംഎല്‍എ വീണ്ടും വേദികളില്‍ സജീവമാകുന്നത്. ഭരണസമിതിയില്‍ നിലവില്‍ ഔദ്യോഗിക സ്ഥാനമൊന്നുമില്ലാത്ത ശശിയെ പങ്കെടുപ്പിച്ചതിനെതിരെ ഒരു വിഭാഗം നേതാക്കള്‍ എതിര്‍പ്പുന്നയിച്ചിരുന്നു.

മുന്‍കൂട്ടി നിശ്ചയിച്ച മറ്റ് പരിപാടിക്ക് ശശിക്ക് പോകാമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, നടപടിക്ക് വിധേയനായ ശശിയുമായി വേദി പങ്കിട്ടതിലെ അമര്‍ഷം ഈ നേതാക്കളുള്‍പ്പെടെയുളള പ്രവര്‍ത്തകര്‍ ജില്ലാ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. സ്ഥലം എംഎല്‍എ എന്ന നിലക്ക് മാത്രമാണ് ശശിയുമായി വേദി പങ്കിട്ടതെന്നും ഇതിനെ സംഘടനാ നടപടിയുമായി കൂട്ടിക്കുഴയ്‌ക്കേണ്ടെന്നും ജില്ലാ നേതൃത്വം വിശദീകരിക്കുന്നു.