പത്തനംതിട്ടയില്‍ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയ പ്ലസ്ടുക്കാരനെ സാഹസികമായി രക്ഷിച്ച് പൊലീസ്; ക്വട്ടേഷന്‍ നല്‍കിയത് വല്യമ്മ; കയ്യും കാലും കെട്ടി ഡിക്കിയിലിട്ടു ക്രൂരമായി മര്‍ദിച്ചുവെന്ന് വിദ്യാര്‍ഥി

single-img
1 December 2018

സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ ബന്ധുക്കളുടെ നിര്‍ദേശത്തെ തുടര്‍ന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ മഞ്ഞനിക്കര സ്വദേശി പ്ലസ്ടു വിദ്യാര്‍ഥിയെ പൊലീസ് രക്ഷപെടുത്തി. തട്ടിക്കൊണ്ടുപോയ സംഘത്തെ പെരുമ്പാവൂരില്‍ നിന്ന് പത്തനംതിട്ട പൊലീസ് അറസ്റ്റു ചെയ്തു. ബന്ധുക്കളടക്കം അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. പ്ലസ്ടു വിദ്യാര്‍ഥിയെ പരിക്കുകളോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പത്തനംതിട്ട മഞ്ഞണിക്കരയില്‍ നിന്നും ഇന്നലെ രാത്രി 10.30ഓടെയാണ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മുത്തശ്ശിയും കുട്ടിയും മാത്രമാണ് ഉണ്ടായിരുന്നത്. മുത്തശ്ശിയെ അടിച്ച് അവശയാക്കി കഴുത്തിലുണ്ടായിരുന്ന മാലയും കവര്‍ന്നു. രണ്ട് കാറുകളില്‍ ആയുധങ്ങളുമായാണ് സംഘം എത്തിയത്.

പെരുമ്പാവൂരില്‍ നിന്നാണ് സംഘത്തെ പുലര്‍ച്ചെയോടെ പിടികൂടിയത്. ഇവരോടൊപ്പം കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ഒരു കാറും മറ്റൊരു വാഹനവും കസ്റ്റഡിയിലെടുത്തു. കര്‍ണാടക രജിസ്‌ട്രേഷന്‍ കാറില്‍ നിന്നും മുദ്രപത്രം, വടിവാള്‍ എന്നിവ കണ്ടെടുത്തു.

മൈസൂരിലുള്ള ഗുണ്ടാസംഘമാണ് സംഭവത്തിലുള്‍പ്പെട്ടവരെന്നു കരുതുന്നു. പത്തനംതിട്ട പോലീസ് കസ്റ്റഡിയിലുള്ള സംഘത്തെ സിഐ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഘത്തിലുള്ള ഒരാളെ കൂത്താട്ടുകുളത്തുനിന്നും മറ്റുള്ളവരെ പെരുമ്പാവൂരില്‍ നിന്നുമാണ് പിടികൂടിയത്.

കുട്ടിയുമായി കര്‍ണാടകയിലേക്കു കടക്കാനുള്ള ശ്രമത്തിലായിരുന്നു സംഘം. തട്ടിക്കൊണ്ടുപോകലിന്റെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ബന്ധുവുമായുള്ള സാമ്പത്തിക തര്‍ക്കത്തിന്റെ പേരില്‍ ക്വട്ടേഷന്‍ നല്‍കിയാണ് വിദ്യാര്‍ഥിയെ തട്ടിയെടുത്തതെന്നാണ് സംശയം. 25 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ കുട്ടിയെ വധിക്കുമെന്നായിരുന്നു ഭീഷണി.

അമ്മയുടെ ചേച്ചിയുടെ ഭര്‍ത്താവും മകനുമടങ്ങുന്ന സംഘമാണ് സംഭവത്തിന് പിന്നില്‍. ഇവര്‍ നേരത്തെയും പണം ചോദിച്ച് വീട്ടില്‍ വന്നിട്ടുണ്ടെന്നും അച്ഛനും അമ്മയും വീട്ടിലില്ലാത്ത സമയം നോക്കി അവര്‍ എത്തിയതാണെന്നും മോചിപ്പിക്കപ്പെട്ട വിദ്യാര്‍ഥി പറഞ്ഞു. കൈയും കാലും കെട്ടി കാറിന്റെ ഡിക്കിയിലിട്ടാണ് കൊണ്ടുപോയതെന്നും വിദ്യാര്‍ഥി പറഞ്ഞു.