ചികിത്സാ ചെലവുകള്‍ താങ്ങാനാവുന്നില്ല; കിടപ്പുരോഗിയായ അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു

single-img
1 December 2018

അമ്മയുടെ ചികിത്സാ ചെലവുകള്‍ താങ്ങാനാവാതെ മകന്‍ അമ്മയെ കഴുത്തറത്ത് കൊന്നു. അമ്പത്തിരണ്ടുകാരനായ മകനാണ് എണ്‍പതുവയസുകാരിയായ അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. മുംബൈയിലെ ദഹിസാറിലാണ് സംഭവം. ഇന്നലെ വൈകുന്നേരമാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്.

നട്ടെല്ലിന് ഗുരുതര രോഗം ബാധിച്ച് കിടപ്പിലായിരുന്നു എണ്‍പതുവയസുകാരിയായ ലളിത. ചെറിയ ശമ്പളത്തിന് മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു പ്രതിയായ യോഗേഷ്. ഭാര്യയുമായി പിരിഞ്ഞ ഇയാള്‍ അമ്മയോടൊപ്പമാണ് വര്‍ഷങ്ങളായി താമസിക്കുന്നത്.

ഇയാളുടെ അച്ഛനും മൂത്ത സഹോദരനും നേരത്തെ മരിച്ചുപോയിരുന്നു. രോഗിയായ അമ്മയെ പരിചരിക്കാനും മരുന്ന് വാങ്ങാനും യോഗേഷിന്റെ ശമ്പളം തികയുമായിരുന്നില്ല. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ സ്ഥിരമായി വഴക്ക് ഉണ്ടാകാറുണ്ടെന്ന് സമീപവാസികള്‍ പോലീസിന് മൊഴി നല്‍കി.

സംഭവ ദിവസം യോഗേഷ് അമ്മയ്ക്ക് ഭക്ഷണത്തില്‍ അമിതമായി ഉറക്കുഗുളികകള്‍ കലര്‍ത്തി നല്‍കി. എന്നിട്ടും ഇവര്‍ ഉണര്‍ന്നതോടെ തലയിണ ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിച്ചു. ഈ ശ്രമവും പരാജയപ്പെട്ടതോടെയാണ് യോഗേഷ് ഷേണായി കത്തി ഉപയോഗിച്ച് അമ്മയുടെ കഴുത്ത് അറുത്തത്.

പുലര്‍ച്ചെ 2 മണിക്ക് ലളിതയുടെ കരച്ചില്‍ കേട്ട് സമീപവാസികള്‍ ഉണര്‍ന്നെങ്കിലും ആരും സംഭവ സ്ഥലത്തേക്ക് ചെന്നില്ല. പിറ്റേദിവസം അയല്‍ക്കാര്‍ ചെന്ന് നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ലളിതയയെ ആണ് കണ്ടത്. അയല്‍വാസികളില്‍ ഒരാള്‍ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പറഞ്ഞതനുസരിച്ച് പോലീസെത്തിയാണ് ലളിതയുടെ മൃതദേഹം അശുപത്രിയിലേക്ക് മാറ്റിയത്. മൃതദേഹത്തിന് സമീപത്ത് ഇരിക്കുകയായിരുന്ന യോഗേഷിനെ അറസ്റ്റ് ചെയ്തു.