ബിജെപിയുടെ ‘ശബരിമല സ്‌നേഹം’ ഏറ്റില്ല; പന്തളത്തും പത്തനംതിട്ടയിലുമായി ബിജെപിക്ക് ആകെ കിട്ടിയത് 19 വോട്ടുകള്‍

single-img
30 November 2018

ശബരിമല വിഷയം രാഷ്ട്രീയ ആയുധമാക്കി ഉപതെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് കനത്ത തോല്‍വി. ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലെ രണ്ട് നഗരസഭാ ഡിവിഷനുകളിലായി ബിജെപിക്ക് ആകെ ലഭിച്ചത് 19 വോട്ടുകള്‍ മാത്രമാണ്.

പത്തനംതിട്ട നഗരസഭയിലെ പതിമൂന്നാം വാര്‍ഡിലും പന്തളം നഗരസഭയിലെ പത്താംവാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഏഴും 12 ഉം വോട്ടുകളാണ് ബി.ജെ.പിക്ക് രണ്ടിടങ്ങളില്‍ നിന്നുമായി ലഭിച്ചത്. എല്‍.ഡി.എഫിന് സിറ്റിങ് സീറ്റുകള്‍ നഷ്ടമായപ്പോള്‍ വിജയിച്ച് കയറിയതില്‍ ഒരാള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മറ്റൊരാള്‍ എസ്.ഡി.പി.ഐക്കാരിയുമാണ്.

പത്തനംതിട്ട നഗരസഭയില്‍ പതിമൂന്നാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി അന്‍സര്‍ മുഹമ്മദ് വിജയിച്ചു. എല്‍.ഡി.എഫ് കൗണ്‍സിലറായിരുന്ന വി.എ ഷാജഹാന്‍ അന്തരിച്ച ഒഴിവിലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. ഷാജഹാന്റെ മകനാണ് അന്‍സര്‍ മുഹമ്മദ്.കെ.എസ്.യു ജില്ലാ പ്രസിഡന്റായിരുന്നു. 443 വോട്ടാണ് സ്വതന്ത്ര സ്ഥാനാര്‍ഥി നേടിയത്. 251 വോട്ടിന്റെ ഭൂരിപക്ഷമാണ്.

192 വോട്ട്‌നേടി രണ്ടാം സ്ഥാനത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി അബ്ദുള്‍ കരീം തെക്കേത്താണ്. മൂന്നാമത് എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി സ്ഥാനാര്‍ഥി സിറാജ് സലീം. (163) ആണ്. ഇവിടെ എല്‍.ഡി.എഫ് നാലാമതാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അന്‍സാരി എസ് അസീസിന് 142 വോട്ടാണ് ലഭിച്ചത്. ബിജെപിക്ക് ഇവിടെ ലഭിച്ചത് വെറും ഏഴ് വോട്ടാണ്.

പന്തളം നഗരസഭയിലെ പത്താംവാര്‍ഡില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി ഹസീന 276 വോട്ടുകള്‍ നേടി. ഒമ്പത് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇവിടെ എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റാണ് എസ്.ഡി.പി.ഐ പിടിച്ചെടുത്തത്. യു.ഡി.എഫിലെ റസീന 267 വോട്ടുകള്‍ നേടി. എല്‍.ഡി.എഫിലെ റോസിന ബീഗത്തിന് 247 വോട്ടുകളാണ് കിട്ടിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ രജനിക്ക് 12 വോട്ടുകള്‍ മാത്രമാണ് ഇവിടെ നിന്നും ലഭിച്ചത്. എല്‍.ഡി.എഫ് കൗണ്‍സിലര്‍ ജാന്‍സി ബീഗത്തിന് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.