യുഡിഎഫിലേയും എല്‍ഡിഎഫിലേയും ചിലര്‍ ഉടന്‍ എന്‍ഡിഎയിലെത്തുമെന്ന് തുഷാര്‍ വെള്ളാപള്ളി; സമരത്തിന് സ്വീകാര്യതയുണ്ടെന്ന് തെളിയിക്കുന്നതാണ് പി.സി.ജോര്‍ജിന്റെ വരവെന്ന് ശ്രീധരന്‍ പിള്ള

single-img
29 November 2018

യുഡിഎഫില്‍ നിന്നും എല്‍ ഡി എഫില്‍ നിന്നുമുള്ള അതൃപ്തര്‍ ഒന്നര മാസത്തിനകം എന്‍ഡിഎയില്‍ എത്തുമെന്ന് എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപള്ളി. യോഗ്യതയുള്ളവര്‍ വന്നാല്‍ സ്വീകരിക്കുമെന്ന് എന്‍ഡിഎ നേരത്തെ തീരുമാനമെടുത്തതാണ്.

ശബരിമല വിഷയത്തില്‍ പി.സി.ജോര്‍ജ്ജ് എംഎല്‍എ എന്‍ഡിഎയുടെ നിലപാടിനൊപ്പമാണ്. മുന്നണിയില്‍ ഘടകകക്ഷിയെന്ന രീതിയില്‍ മാത്രമേ പി.സി.ജോര്‍ജ്ജിന് വരാന്‍ സാധിക്കുകയുള്ളൂ. അദ്ദേഹവുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത്തരം നീക്കങ്ങള്‍ എന്‍ഡിഎയ്ക്ക് നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം, ശബരിമല വിഷയത്തില്‍ ബിജെപി നടത്തുന്ന സമരങ്ങള്‍ക്ക് സ്വീകര്യതയുണ്ടെന്നതിന് തെളിവാണ് പി.സി.ജോര്‍ജ് അടക്കമുള്ളവരുടെ കടന്നുവരവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരിമലയെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കെ.സുരേന്ദ്രനെ പോലെയുള്ള ആളുകളെ കള്ളക്കേസില്‍ കുടുക്കുന്നത്.

സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള നിലപാടുകള്‍ക്ക് മുന്നില്‍ മുട്ട് മടക്കാന്‍ ഉദ്ദേശിക്കുന്നില്ല. സുരേന്ദ്രന്റെ പേരിലുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കണം. അദ്ദേഹത്തെ പെട്ടെന്ന് തന്നെ പുറത്തിറക്കണം. ഇക്കാര്യത്തില്‍ ഉറച്ച നിലപാടാണ് ബിജെപി സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ നിന്ന് ബിജെപി പിന്‍മാറുന്നുവെന്ന ആരോപണത്തിന് ഒരു അടിസ്ഥാനവുമില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ശബരിമല കര്‍മസമിതിയാണ് സമരങ്ങള്‍ നടത്തുന്നത്. അതിന് പൂര്‍ണ്ണ പിന്തുണ നല്‍കുക മാത്രമാണ് ബിജെപി ചെയ്യുന്നതും, അതാണ് നിലപാടും. ദേശീയ അധ്യക്ഷന്റെ നിര്‍ദേശമനുസരിച്ച് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ എംപിമാരുടെ സംഘം കേരളത്തിലെത്തിയിട്ടുണ്ട്. ഇവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കും. സന്നിധാനത്ത് ഇതുവരെ ബിജെപി സമരം ചെയ്തിട്ടില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.