10 മിനിറ്റില്‍ വിമാനം താഴേക്ക് വീണത് 26 തവണ; ഓരോ തവണയും പാടുപെട്ട് വീണ്ടും മുകളിലേക്ക് ഉയര്‍ത്തി; പൈലറ്റുമാരുടെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടതോടെ വിമാനം കടലിലേക്ക് പതിച്ചു

single-img
29 November 2018

കഴിഞ്ഞ മാസം 29 നായിരുന്നു ലോകത്തെ കണ്ണീരിലാഴ്ത്തി ഇന്തൊനീഷ്യന്‍ വിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ കടലില്‍ തകര്‍ന്നുവീണത്. 29ന് പുലര്‍ച്ചെ 6.20ന് ജക്കാര്‍ത്തയില്‍ നിന്ന് ബങ്കാ ദ്വീപിലെ പങ്കല്‍ പിനാങ്ക് നഗരത്തിലേക്ക് പുറപ്പെട്ട ബോയിങ് 737 മാക്‌സ് 8 വിമാനമാണ് കടലില്‍ തകര്‍ന്ന് വീണത്.

പറന്നുയര്‍ന്ന് 13 മിനിട്ട് കഴിഞ്ഞപ്പോള്‍ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. ഉടന്‍ തന്നെ ഓസ്‌ട്രേലിയന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ സഹായം തേടിയെങ്കിലും വിമാനം കണ്ടെത്താനായില്ല. ജക്കാര്‍ത്ത തീരത്തു നിന്ന് 34 നോട്ടിക്കല്‍ മൈല്‍ അകലെ ജാവ കടലില്‍ വിമാനം പതിക്കുന്നത് കണ്ടതായി ഇന്തോനേഷ്യന്‍ തുറമുഖത്ത് നിന്ന് പോയ ടഗ് ബോട്ടുകളിലെ ജീവനക്കാര്‍ അറിയിച്ചതോടെ കടലില്‍ തിരച്ചില്‍ ആരംഭിച്ചത്.

വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി തയാറാക്കിയ ആദ്യ റിപ്പോര്‍ട്ട് പുറത്തുവന്നു. 189 പേര്‍ മരിച്ച ദുരന്തത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടല്ല ഇതെങ്കിലും അവസാന പത്തു മിനിറ്റില്‍ സംഭവിച്ചത് എന്താണെന്ന് പറയുന്നുണ്ട്.

വിമാനം ടേക്ക് ഓഫ് ചെയ്യും മുന്‍പ് തന്നെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നില്ല. പൈലറ്റുമാര്‍ നേരത്തെ റിപ്പോര്‍ട്ടു ചെയ്ത പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാതെയാണ് വിമാനം പറന്നുയര്‍ന്നത്. ടേക്ക് ഓഫ് ചെയ്ത് 3000 അടി ഉയരത്തില്‍ എത്തിയപ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. വിമാനം നിയന്ത്രിക്കാനാവാതെ പൈലറ്റുമാര്‍ ബുദ്ധിമുട്ടി.

ഫ്‌ലൈറ്റ് കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ പ്രശ്‌നങ്ങള്‍ കാരണം പത്തു മിനിറ്റില്‍ 26 തവണയാണ് വിമാനം താഴേക്ക് മൂക്കുകുത്തിയത്. ഇതോടെ വിമാനത്തിന്റെ നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെട്ടെന്നും ഓറഞ്ച് നിറത്തിലുളള ബ്ലാക്ക് ബോക്‌സില്‍ നിന്ന് കണ്ടെത്താനായി. എന്നാല്‍ വോയിസ് ഫയലുകള്‍ പുറത്തെടുക്കാന്‍ ടെക് വിദഗ്ധര്‍ക്ക് കഴിഞ്ഞിട്ടില്ല.

ഓരോ തവണ വിമാനം താഴോട്ടു പോകുമ്പോഴും പാടുപെട്ടാണ് വീണ്ടും മുകളിലേക്ക് ഉയര്‍ത്തിയിരുന്നത്. എന്നാല്‍ തൊട്ടു മുന്‍പത്തെ യാത്രയില്‍ പൈലറ്റുമാര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതു പോലെ വിമാനത്തെ നിയന്ത്രിക്കാന്‍ സാധിച്ചില്ല. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടതോടെ വിമാനം കടലിലേക്ക് വീഴുകയായിരുന്നു. ഇതിനു തൊട്ടുമുന്‍പത്തെ യാത്രയില്‍ വിമാനത്തിന്റെ ഫ്‌ലൈറ്റ് കണ്‍ട്രോള്‍ സിസ്റ്റം ഓഫ് ചെയ്താണ് സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്ന പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളാണ്. വിമാനത്തിലെ പുതിയ ഫീച്ചറിനെ കുറിച്ച് പൈലറ്റുമാര്‍ക്ക് വേണ്ടത്ര അറിവ് ലഭിച്ചിരുന്നില്ല. വിമാനം നിര്‍മിച്ച കമ്പനിയുടെ ഭാഗത്തു നിന്നും പുതിയ സിസ്റ്റത്തെ കുറിച്ച് പരിചയപ്പെടുത്തല്‍ നടന്നില്ല.

രണ്ടാമത്തെ കാര്യം, വിമാനത്തിനു എന്താണ് സംഭവിക്കുന്നതെന്നോ, അടിയന്തരമായി എന്താണ് ചെയ്യേണ്ടതെന്നോ പൈലറ്റുമാര്‍ക്ക് കൃത്യമായ അറിവുണ്ടായിരുന്നില്ല. പ്രശ്‌നമുള്ള സിസ്റ്റം ഓഫ് ചെയ്തിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാനാകുമായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. മൂന്നാമത്തെ കാര്യം, ടേക്ക് ഓഫ് ചെയ്യും മുന്‍പ് വിമാനത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടു. തൊട്ടു മുന്‍പത്തെ പറക്കലില്‍ വിമാനത്തിനു പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നു.