‘രമേശ് പൊവാര്‍ എന്നെ അപമാനിച്ചു, ഇല്ലാതാക്കാന്‍ ശ്രമിച്ചു’ -ഗുരുതര ആരോപണവുമായി മിതാലി രാജ്

single-img
28 November 2018

വനിതാ ട്വന്റി 20 ലോകകപ്പിനിടെ നേരിട്ട ദുരനുഭവങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് മുന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. ബി.സി.സി.ഐക്ക് എഴുതിയ കത്തിലാണ് പരിശീലകന്‍ രമേശ് പവാറിനും, ബി.സി.സി.ഐ ഭരണസമിതി അംഗം ഡയാന എദുല്‍ജിക്കും നേരെ മിതാലി രാജ് ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ട്വന്റി 20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരെ മിതാലി രാജിനെ കളിപ്പിക്കാതിരുന്നത് വലിയ തോതില്‍ വിമര്‍ശങ്ങള്‍ക്കിടയാക്കിയിരുന്നു.

20 വര്‍ഷം നീണ്ട ക്രിക്കറ്റ് ജീവിതത്തില്‍ ആദ്യമായി അപമാനിക്കപ്പെട്ടതായും പുറകില്‍ നിന്നും വലിച്ചിട്ടതായും തോന്നിയെന്നാണ് ടീമില്‍ നിന്നും ഒഴിവാക്കിയ തീരുമാനത്തെ കുറിച്ച് മിതാലി പറയുന്നത്. അധികാരകേന്ദ്രങ്ങളിലിരിക്കുന്നവര്‍ ഞാന്‍ രാജ്യത്തിനായി നല്‍കിയതൊന്നും വില കല്‍പിക്കുന്നതായി തോന്നിയില്ല. അവര്‍ എന്നെ തകര്‍ക്കാനും ആത്മവിശ്വാസം ഇല്ലാതാക്കാനുമാണ് ശ്രമിക്കുന്നതെന്ന് തോന്നിയെന്നും ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്രിയേയും ക്രിക്കറ്റ് ഓപറേഷന്‍സ് ജനറല്‍ മാനേജര്‍ സബ കരിമിനേയും അഭിസംബോധന ചെയ്തുള്ള കത്തില്‍ മിതാലി രാജ് പറയുന്നു.

പരിശീലകനും ഡയാന എദുല്‍ജിക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും നായിക ഹര്‍മന്‍ പ്രീത് കൗറുമായി കാര്യമായ പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും മിതാലി കത്തില്‍ പറയുന്നുണ്ട്. ഹര്‍മന്‍ പ്രീത് കൗറുമായി പ്രശ്‌നങ്ങളില്ലായിരുന്നു. എന്നെ ടീമില്‍ നിന്നും പുറത്താക്കാനുള്ള പരിശീലകന്റെ തീരുമാനത്തെ അനുകൂലിച്ചതില്‍ ഒഴികെ ഹര്‍മന്‍പ്രീതുമായി അഭിപ്രായവ്യത്യാസങ്ങളില്ലായിരുന്നു. രാജ്യം ലോകകപ്പ് നേടുന്നതാണ് ഞാന്‍ സ്വപ്‌നം കണ്ടത്. ഒരു സുവര്‍ണ്ണാവസരമാണ് നമ്മള്‍ നഷ്ടപ്പെടുത്തിയതെന്നും മിതാലി രാജ് ഓര്‍മ്മിപ്പിക്കുന്നു.

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഡയാന എഡുല്‍ജിയെ രൂക്ഷമായ ഭാഷയിലാണ് മിതാലി വിമര്‍ശിക്കുന്നത്.’ ഭരണസമിതിയിലെ ഒരു അംഗം എന്ന നിലയില്‍ എനിക്ക് ഡയാന എഡുല്‍ജിയെ വിശ്വാസമായിരുന്നു, അവരോട് ബഹുമാനമായിരുന്നു. അവരുടെ അധികാരം എനിക്കെതിരെ അവര്‍ ഉപയോഗിക്കുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല. എന്നെ ബെഞ്ചിലിരുത്തിയ തീരുമാനവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ അവര്‍ എനിക്ക് നല്‍കിയ നാണംകെട്ട പിന്തുണ എന്ന ആഴത്തില്‍ വേദനിപ്പിച്ചു. എന്നെ പുറത്താക്കാനുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ അവര്‍ക്ക് അറിയാമായിരുന്നു’ മിതാലി ചൂണ്ടിക്കാട്ടുന്നു.

രമേശ് പവാര്‍ തന്നെ അവഗണിച്ച ഒന്നിലധികം സംഭവങ്ങളെ കുറിച്ചും മിതാലി കത്തില്‍ പറയുന്നു. അയാളുടെ അടുത്ത് എവിടെയെങ്കിലും ഞാന്‍ ഇരിക്കുന്നുണ്ടെങ്കില്‍ അയാള്‍ എഴുന്നേറ്റു പോകും, നെറ്റ്‌സില്‍ മറ്റുള്ളവര്‍ ബാറ്റ് ചെയ്യുമ്പോള്‍ അയാളുണ്ടാകും, പക്ഷേ ഞാന്‍ നെറ്റ്‌സില്‍ എത്തിയാല്‍ അയാള്‍ അവിടെ നിന്നും പോകും. എന്തെങ്കിലും സംസാരിക്കാന്‍ പോയാല്‍ ഫോണില്‍ നോക്കുന്നതു പോലെ അഭിനയിക്കും. ഇതെല്ലാം എന്നെ വിഷമിപ്പിച്ചു. ഞാന്‍ ഇങ്ങനെ അപമാനിക്കപ്പെടുന്നു എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. എന്നിട്ടും ഞാന്‍ ദേഷ്യപ്പെടാതെ പിടിച്ചുനിന്നു. മിതാലി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ അര്‍ധ സെഞ്ചുറികള്‍ നേടിയ മിതാലി രാജ് ഈ കളികളില്‍ താരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതിന് ശേഷമാണ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ ടീമില്‍ നിന്നും പുറത്താക്കപ്പെട്ടത്. ഇന്ത്യ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് എട്ട് വിക്കറ്റിന് പരാജയപ്പെട്ടതിന് പിന്നാലെ ഹര്‍മന്‍പ്രീത് കൗറിന്റെ ടീം തെരഞ്ഞെടുപ്പിലെ പാളിച്ചയും വിമര്‍ശനവിധേയമായിരുന്നു. അപ്പോഴും ടീം തെരഞ്ഞെടുപ്പ് തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഹര്‍മന്‍പ്രീത് കൗര്‍ ചെയ്തത്. ‘ഞങ്ങള്‍ തീരുമാനിച്ചതെല്ലാം ടീമിന്റെ നല്ലതിന് വേണ്ടിയായിരുന്നു. അത് ചിലപ്പോള്‍ ഫലം കാണും. മറ്റുചിലപ്പോള്‍ നടക്കില്ല. കുറ്റബോധമില്ല’ എന്നായിരുന്നു ഹര്‍മന്‍പ്രീത് കൗര്‍ മത്സരശേഷം പ്രതികരിച്ചത്.