ശശിക്കെതിരായ നടപടിയില്‍ തൃപ്തിയെന്ന് പരാതിക്കാരിയായ പെണ്‍കുട്ടി; സസ്‌പെന്‍ഷന്‍ എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പെന്ന് പി.കെ ശ്രീമതി

single-img
26 November 2018

ലൈംഗിക അതിക്രമ പരാതിയില്‍ പാര്‍ട്ടി സ്വീകരിച്ച നടപടിയില്‍ തൃപ്തിയുണ്ടെന്ന് പരാതിക്കാരിയായ പെണ്‍കുട്ടി. പരസ്യ പ്രതികരണത്തിനില്ലെന്നും തുടര്‍നടപടികളിലേക്ക് ഇല്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി. പാര്‍ട്ടിയില്‍ വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസം പാര്‍ട്ടി കാത്തു. അതിന് പാര്‍ട്ടിയോട് നന്ദിയും സ്‌നേഹവും ഉണ്ടെന്നും പെണ്‍കുട്ടി പ്രതികരിച്ചു.

അതേസമയം ഡി.വൈ.എഫ്.ഐ വനിതാ നേതാവിനോട് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിന് ചേരാത്ത രീതിയിലുള്ള പ്രയോഗം നടത്തിയതിനാണ് പി.കെ.ശശിക്കെതിരെ നടപടിയെടുത്തതെന്ന് അന്വേഷണ കമ്മിഷന്‍ അംഗം പി.കെ.ശ്രീമതിയുടെ പ്രതികരണം.

പെണ്‍കുട്ടികളോട് എങ്ങനെ പെരുമാറണമെന്നതിനെ സംബന്ധിച്ച് എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ് ശശിക്കെതിരായ നടപടി. പാര്‍ട്ടിയിലെ ഒരു ഉന്നത നേതാവിന് യോജിക്കാത്ത രീതിയിലാണ് ശശിയുടെ പെരുമാറ്റം. ശക്തമായ നടപടിയാണ് ശശിക്കെതിരെ സ്വീകരിച്ചത്.

ശശി ആരോപിച്ച വിഭാഗീയത പാര്‍ട്ടി അംഗീകരിച്ചില്ലെന്നും അവര്‍ തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി. എന്നാല്‍ അന്വേഷണ കമ്മിഷനില്‍ അംഗമായ മന്ത്രി എ.കെ.ബാലന്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.
തനിക്ക് പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവില്‍ നിന്നും വിഷമമുണ്ടായെന്ന പരാതിയിലാണ് പാര്‍ട്ടി അന്വേഷണം നടത്തിയത്.

പി.കെ.ശശിയില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത ചില പ്രയോഗങ്ങള്‍ ഉണ്ടായെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. അതിനാലാണ് നടപടി സ്വീകരിച്ചത്. തെറ്റ് ചെയ്തതിന്റെ പേരില്‍ പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന അംഗത്തിനെ ആജീവനാന്തം പുറത്ത് നിറുത്താനാവില്ല. തെറ്റ് തിരുത്താന്‍ അവസരം കൊടുക്കണം. ഇത്തരം ശക്തമായ നടപടി സ്വീകരിക്കാന്‍ സി.പി.എമ്മിന് മാത്രമേ കഴിയൂ. കേന്ദ്രകമ്മിറ്റിയുടെ നിര്‍ദ്ദേശം വരുന്നതിന് മുമ്പ് തന്നെ ശശിയുടെ കാര്യത്തില്‍ അന്വേഷണം തുടങ്ങിയെന്നും പി.കെ.ശ്രീമതി കൂട്ടിച്ചേര്‍ത്തു.

നേരത്തെ, പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, എംഎല്‍എയുമായ പികെ ശശിയെ ആറ് മാസത്തേക്ക് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. ശശി സംസ്ഥാനസമിതിയ്ക്ക് നല്‍കിയ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് നടപടിയില്‍ തീരുമാനമായത്.

ശശിയ്‌ക്കെതിരെ കടുത്ത നടപടിയുണ്ടാകില്ലെന്ന സൂചനയാണ് ആദ്യം ഉണ്ടായിരുന്നത്. നടപടി തരംതാഴ്ത്തലില്‍ ഒതുങ്ങുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ നാളെ നിയമസഭാ സമ്മേളനം തുടങ്ങാനിരിയ്ക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി പ്രതിരോധത്തിലാകും എന്ന മുന്‍കരുതലിലാണ് കടുത്ത നടപടി സ്വീകരിച്ചത്.

ശശിയ്‌ക്കെതിരായ പരാതിയെച്ചൊല്ലി കമ്മീഷന്‍ അംഗങ്ങള്‍ക്കിടയിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു. പരാതി പാലക്കാട്ടെ വിഭാഗീയതയുടെ ഭാഗമെന്ന് എ.കെ.ബാലനും അതല്ലെന്ന് പി.കെ.ശ്രീമതിയും നിലപാടെടുത്തു. എന്നാല്‍ ഭിന്നാഭിപ്രായം റിപ്പോര്‍ട്ടിലില്ലെന്നും, റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഏകകണ്ഠമായാണെന്നുമാണ് വിവരം.