അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസ്: പ്രതിയായ മലയാളി അറസ്റ്റിൽ
2007ലെ അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസില്‍ പ്രതിയായ മലയാളി അറസ്റ്റില്‍. ഒളിവിലായിരുന്ന സുരേഷ് നായരെയാണ് ഗുജറാത്ത് ഭീകര വിരുദ്ധസേന പിടികൂടിയത്. സ്ഫോടനത്തിനുള്ള സാമഗ്രികള്‍ എത്തിച്ചു നല്‍കിയത് സുരേഷ് നായരാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. ഗുജറാത്തില്‍ താമസമാക്കിയ കൊയിലാണ്ടി സ്വദേശിയാണ് പ്രതി. പാരലല്‍ കോളേജില്‍ അധ്യാപകനായിരുന്നു. സുരേഷ് നായരുടെ തലയ്ക്ക് രണ്ടുലക്ഷം രൂപ വിലയിട്ടിരുന്നു.
സ്ഫോടനക്കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ രണ്ടുപേർക്കു എൻഐഎ പ്രത്യേക കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. തീവ്ര ഹിന്ദുത്വ നിലപാടുകാരായ ദേവേന്ദ്ര ഗുപ്ത, ഭവേഷ് പട്ടേൽ എന്നിവരെ ശിക്ഷിച്ചത്. 2007 ഒക്ടോബർ 11നു നടന്ന സ്ഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും 17 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. ആർഎസ്എസ് ഭാരവാഹികളായിരുന്ന ദേവേന്ദ്ര ഗുപ്ത, സുനിൽ ജോഷി, ഭവേഷ് പട്ടേൽ, എന്നിവർ കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ആർഎസ്എസ് നേതാവ് സ്വാമി അസീമാനന്ദ അടക്കം ഏഴുപേരെ വിട്ടയയ്ക്കുകയും ചെയ്തു.