കെ. സുരേന്ദ്രന്‍ ജിയിലില്‍ തന്നെ കിടക്കണം; ജാമ്യാപേക്ഷ തളളി; പൊലീസിന് ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാം

single-img
24 November 2018

ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും നിരസിച്ചു. പൊലീസിന് ഒരു മണിക്കൂര്‍ ചോദ്യംചെയ്യാനും റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കി.

ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ വീട്ടുകാരുമായി സംസാരിക്കാനും കോടതി അനുവദിച്ചു. ജയില്‍മാറ്റം സംബന്ധിച്ച് 26ന് തീരുമാനമെടുക്കും. വധശ്രമത്തോട് അനുബന്ധിച്ചുള്ള ഗൂഢാലോചന ആയതിനാല്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

ചിത്തിര ആട്ടവിശേഷ ദിവസം സുരേന്ദ്രന്റെ ജന്മനാളായിരുന്നതിനാലാണ് സന്നിധാനത്ത് പോയത്. എന്നാല്‍ അന്നു നടന്ന സംഭവത്തില്‍ പോലീസ് 13ാം പ്രതിയാക്കുകയായിരുന്നുവെന്നും പ്രതിഭാഗം പറഞ്ഞു. എന്നാല്‍ സുരേന്ദ്രന്‍ സംഭവസ്ഥലത്തുണ്ടായിരുന്നെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

സുരേന്ദ്രന്‍ കേസിലെ ഒന്നാം പ്രതിയുമായി ഫോണില്‍ സംസാരിച്ചതിനും തെളിവുണ്ട്. ബിജെപിയുടെ മുതിര്‍ന്ന നേതാവായതിനാല്‍ വിവിധ കേസുകളില്‍ സുരേന്ദ്രന്‍ പ്രതിയാണ്, അതിനാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

സുരേന്ദ്രന് രോഗമുണ്ടെന്ന് പ്രതിഭാഗം അറിയിച്ചു. എന്നാല്‍ അദ്ദേഹത്തിന് രോഗമുണ്ടെന്ന ഒരു രേഖയും ഹാജരാക്കിയിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. നിലവില്‍ കൊട്ടാരക്കര സബ് ജയിലിലാണ് സുരേന്ദ്രനുള്ളത്. സുരേന്ദ്രന് ബന്ധുക്കളെ ഫോണ്‍ വിളിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തിന്, ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ഫോണ്‍ വിളിക്കാമെന്ന് കോടതി വ്യക്തമാക്കി.