പ്രതിഷേധക്കാരെ ‘പൂട്ടിയതോടെ’ ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം കൂടി; നടവരവ് കുറയ്ക്കാന്‍ സംഘപരിവാര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുവെന്ന് ദേവസ്വം മന്ത്രി

single-img
24 November 2018

ശബരിമലയിലെ നിയന്ത്രണങ്ങളില്‍ ഇളവുവന്നതോടെ വെള്ളിയാഴ്ച സന്നിധാനത്തേക്കുള്ള തീര്‍ഥാടകരുടെ എണ്ണം കൂടി. വെള്ളിയാഴ്ച വൈകീട്ടുവരെ 41,220 തീര്‍ഥാടകരാണെത്തിയത്. ഈ മണ്ഡലകാലത്ത് ഇത്രയധികം തീര്‍ഥാടകര്‍ എത്തുന്നത് ആദ്യമായാണ്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പമ്പയിലും പരിസരത്തും കനത്ത മഴ പെയ്‌തെങ്കിലും തിരക്കിനെ ബാധിച്ചില്ല. മണിക്കൂറില്‍ രണ്ടായിരത്തിനും 2200നുമിടയില്‍ തീര്‍ഥാടകരാണ് മലകയറിയതെന്നാണ് പോലീസ് കണക്ക്. വെര്‍ച്വല്‍ ക്യു വഴി ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

ഈ വര്‍ഷം മുതല്‍ ഗണപതിയമ്പലത്തിനോട് ചേര്‍ന്നുള്ള നടപ്പന്തലിലാണ് വെര്‍ച്വല്‍ ക്യുവിനുള്ള രേഖകള്‍ പരിശോധിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ രാമമൂര്‍ത്തി മണ്ഡപത്തിലായിരുന്നു ഇത്. തിരക്ക് വര്‍ധിച്ചതോടെ കെ.എസ്.ആര്‍.ടി.സി. നിലയ്ക്കല്‍ പമ്പ ചെയിന്‍ സര്‍വീസുകളുടെ ട്രിപ്പുകള്‍ ഇരട്ടിയാക്കി.

വെള്ളിയാഴ്ച വൈകീട്ടുവരെമാത്രം നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് കെ.എസ്.ആര്‍.ടി.സി. 530 സര്‍വീസുകള്‍ നടത്തി. 12,49,234 രൂപയായിരുന്നു കളക്ഷന്‍. ഇതിനുമുമ്പുള്ള ദിവസങ്ങളില്‍ ശരാശരി ഏഴുലക്ഷം രൂപയായിരുന്നു കളക്ഷന്‍. 140 ബസുകളാണ് നിലയ്ക്കല്‍ പമ്പ ചെയിന്‍ സര്‍വീസിനായി കെ.എസ്.ആര്‍.ടി.സി. എത്തിച്ചിട്ടുള്ളത്.

അതേസമയം നടപ്പന്തലിലോ പതിനെട്ടാംപടിക്കു മുമ്പിലോ വരിനില്‍ക്കാതെ ദര്‍ശനം നടത്താം. ഇന്നലെ രാത്രിയും നാമജപ കൂട്ടായ്മ നടന്നെങ്കിലും പ്രതിഷേധങ്ങളോ പൊലീസ് ഇടപെടലോ ഉണ്ടായില്ല. എരുമേലിയില്‍ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന നിരോധനാജ്ഞ പിന്‍വലിച്ചിട്ടുണ്ട്.

പ്രദേശത്തു കാര്യമായ പ്രതിഷേധങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും ഇല്ലാത്ത സാഹചര്യത്തിലാണു നിരോധനാജ്ഞ നീട്ടേണ്ടെന്ന തീരുമാനം. ശബരിമല നട തുറന്ന അന്നു മുതല്‍ ഒരാഴ്ചത്തേക്കാണു ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ നീട്ടേണ്ട ആവശ്യമില്ലെന്നു പൊലീസും നിലപാടെടുത്തു.

അതിനിടെ, ശബരിമലയില്‍ നടവരവ് കുറയ്ക്കാന്‍ സംഘപരിവാര്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നടവരവ് കുറഞ്ഞത് സര്‍ക്കാരിനെ ബാധിക്കില്ല. എന്നാല്‍ അത് ദേവസ്വം ബോര്‍ഡിനെ ബാധിച്ചേക്കും. ജീവനക്കാരുടെ ശമ്പളം അടക്കമുള്ള കാര്യങ്ങള്‍ ബുദ്ധിമുട്ടിലാകുമെന്നും ദേവസ്വം മന്ത്രിപറഞ്ഞു.

നടവരവ് കുറക്കുക എന്നത് ആര്‍.എസ്.എസിന്റെ ലക്ഷ്യമാണ്. പ്രതിഷേധത്തിന് സന്നിധാനം തെരഞ്ഞെടുത്തത് ഈ ലക്ഷ്യം നടപ്പാക്കാന്‍ വേണ്ടി മാത്രമാണ്. മുന്‍ വര്‍ഷങ്ങളിലും നടവരവ് കുറക്കാന്‍ സംഘ പരിവാര്‍ ശ്രമിച്ചിട്ടുണ്ടെന്നും മന്ത്രി ആരോപിച്ചു.