ലൈംഗികത ദൈവഹിതമെന്ന് വിശ്വസിപ്പിച്ച് 8 യുവതികളെ 20 കൊല്ലം പീഡിപ്പിച്ചു:പാസ്റ്റര്‍ക്ക് കഠിന തടവ്
താൻ ദൈവത്തിന്റെ അവതാരമാണെന്ന് ലോകം മുഴുവൻ പ്രചരിപ്പിക്കുകയും അനുയായികളായ എട്ടു യുവതികളെ 20 വർഷം അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത ലോകപ്രശസ്ത ദക്ഷിണ കൊറിയൻ പാസ്റ്റർ ജീറോക്ക് ലീയ്ക്ക് കോടതി കഠിന തടവ് വിധിച്ചു. ആരോപണം പലക്കുറി ലീ നിഷേധിച്ചുവെങ്കിലും തെളിവുകൾ മുഴുവൻ പാസ്റ്റർക്ക് എതിരായിരുന്നു.
ദൈവത്തോളം പോന്ന വ്യക്തിത്വമായി ലീയെ കണ്ടിരുന്ന ഇരകൾക്ക് ലീയെ എതിർക്കാനുളള മാനസികവും ശാരീരികവുമായ ശക്തി ഇല്ലായിരുന്നുവെന്നും ലീ അത് ആവോളം മുതലെടുത്തിരുന്നതായും വിധിന്യായത്തിൽ ജഡ്ജി പറഞ്ഞു. ദൈവത്തെപ്പോലെ കരുതുന്ന ലീ പറയുന്നത് കേട്ടാല്‍ സ്വര്‍ഗ്ഗത്തില്‍ പോകാമെന്ന് ഇവര്‍ വിശ്വസിച്ചിരുന്നതായി കോടതി ചൂണ്ടിക്കാട്ടി.
ദക്ഷിണ കൊറിയയിലെ മാന്‍മിന്‍ സെന്‍ട്രല്‍ ചര്‍ച്ചിന്റെ പാസ്റ്ററാണ് ലീ. രോഗശാന്തി ശുശ്രൂഷയിലൂടെയും പ്രാർത്ഥനകളിലൂടെയും അത്ഭുതങ്ങൾ കാണിക്കുന്ന രോഗശാന്തി ശുശ്രൂഷകനായിട്ട് ഇയാൾ ലോകമെങ്ങും അറിയപ്പെട്ടിരുന്നത്. ഒരു ലക്ഷത്തിൽ പരം വിശ്വാസികളുളള ദക്ഷിണ കൊറിയയിൽ പടർന്നു പന്തലിക്കുന്ന വമ്പൻ സഭാസമൂഹമാണ് മാൻമിൻ സെൻട്രൽ ചർച്ച്. ലോകത്തുടനീളമായി 10,000 ശാഖകളുള്ള സഭയ്ക്ക് 133,000 വിശ്വാസികളുണ്ട്.
എയ്ഡ്‌സ്, കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങളില്‍ അത് ബാധിച്ച ഭാഗത്ത് സ്പര്‍ശിച്ച് ലീ പ്രാര്‍ത്ഥിച്ചാല്‍ രോഗം ഇല്ലാതാക്കുമെന്നായിരുന്നു മാന്‍മിന്‍ ചര്‍ച്ചിന്റെ വെബ്‌സൈറ്റില്‍ പറഞ്ഞിരുന്നത്. ചെറുപ്പം മുതൽ ലീയുടെ പ്രാർത്ഥനാലയത്തിൽ വരികയും ലീയുടെ പ്രാർത്ഥനാ ശുശ്രൂഷകളിൽ പങ്കെടുക്കുകയും ചെയ്തിരുന്ന പെൺകുട്ടികൾ ലീയ്ക്ക് കീഴടങ്ങുന്നത് ദൈവഹിതമായി കരുതിയിരുന്നു.
ലൈംഗികത ദൈവികമാണെന്നും തനിക്ക് കീഴടങ്ങുമ്പോൾ ദൈവത്തിനു മനസും ശരീരവും സമർപ്പിക്കുകയാണെന്നും ഇയാൾ യുവതികളെ വിശ്വസിപ്പിച്ചിരുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലീയുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഒരു ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും അയാളുടെ സഭ കോടതിയില്‍ നിന്നും നിരോധനം വാങ്ങിയതും വലിയ വാര്‍ത്തയായിരുന്നു.