മുഖ്യമന്ത്രി പിണറായി വിജയന്‍ ബി.ജെ.പിയുടെ തലതൊട്ടപ്പനാണെന്ന് രമേശ് ചെന്നിത്തല

single-img
24 November 2018

ബി.ജെ.പിയുടെ തലതൊട്ടപ്പനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ഒറ്റപ്പെട്ടുനിന്ന ബി.ജെ.പിക്ക് മാന്യത നല്‍കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ബി.ജെ.പിയെ ശക്തിപ്പെടുത്തി ജനാധിപത്യചേരിയെ ദുര്‍ബലമാക്കുകയാണ് ലക്ഷ്യം.

സിപിഎം ഈ വീടിന്റെ ഐശ്വര്യം എന്ന് ശ്രീധരന്‍പിളള എഴുതിവച്ചാല്‍ തെറ്റുപറയാനാകില്ല എന്നും രമേശ് ചെന്നിത്തല പരിസഹിച്ചു. ഭരണപരാജയം മറയ്ക്കാന്‍ വേണ്ടിയും ശബരിമലയില്‍ പ്രശ്‌നങ്ങള്‍ സജീവമാക്കി നിര്‍ത്തുന്നുവെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.

ശബരിമല വിഷയത്തില്‍ പരസ്പര വിരുദ്ധമായ നിലപാടുകളിലൂടെ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡ് സാവകാശം തേടുമ്പോള്‍ സര്‍ക്കാര്‍ രണ്ടു ദിവസം സ്ത്രീ പ്രവേശത്തിന് മാറ്റിവെക്കാമെന്ന് പറയുന്നു. എല്ലാം ഉടന്‍ ശരിയാക്കുമെന്നാണ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രാജ്ഭവന്റെ പത്രക്കുറിപ്പില്‍ ഉണ്ടായിരുന്നത്.

എന്നാല്‍ ശബരിമലയില്‍ ഒന്നും ശരിയാക്കിയില്ല. കഴിഞ്ഞ രണ്ടര വര്‍ഷമായി എല്ലാം ശരിയാകുമെന്ന് പറഞ്ഞ് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ശബരിമല വിഷയത്തില്‍ വസ്തുതകള്‍ മനസിലാക്കി ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കൂട്ടമായി പോകാനോ വിരിവെക്കാന്‍ മതിയായ സൗകര്യം ഒരുക്കാനോ ശ്രദ്ധിക്കുന്നില്ല. ശബരിമലയിലേക്ക് പോകാന്‍ ഭക്തര്‍ക്ക് ഭയമാണെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമലയില്‍ ഇത്തവണ ഭക്തരുടെ എണ്ണത്തിലും വരുമാനത്തിലും വന്‍ ഇടിവ് ഉണ്ടായിട്ടുണ്ട്. കടകള്‍ എടുത്തവര്‍ കൂട്ടമായി പ്രതിഷേധിക്കുന്നു. ഇത്തവണത്തെ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം സര്‍ക്കാരിന്റെ അനുചിതമായ നിയന്ത്രണങ്ങളാണ്. തീര്‍ഥാടനത്തെ ദുര്‍പ്പെടുത്താന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേരത്തെ പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.