ശബരിമലയില്‍ തില്ലങ്കേരിയെ ഇറക്കിയത് കെ സുരേന്ദ്രനെ ഒതുക്കാന്‍; ജയിലിലായ സുരേന്ദ്രനെ സന്ദര്‍ശിക്കാതെ ശ്രീധരന്‍പിള്ള; ബിജെപിക്കുള്ളില്‍ പോര് മൂര്‍ച്ഛിക്കുന്നു

single-img
23 November 2018

ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തില്‍ പോര് മൂര്‍ച്ചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ‘മല കയറുന്ന പരിവാര്‍ പോര്’ എന്ന പേരില്‍ സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഭിന്നത സംബന്ധിച്ച് സൂചനകളുള്ളത്. ആര്‍.എസ്.എസ്സിന് സ്വീകാര്യനല്ലാത്ത കെ. സുരേന്ദ്രന്‍ തുലാമാസ പൂജകളുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 16,17 തിയ്യതികളില്‍ ശബരിമലയില്‍ നടന്ന സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തതിന് ബദലായാണ് തില്ലങ്കേരിയെ ആര്‍.എസ്.എസ് ഇറക്കിയതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

വല്‍സന്‍ തില്ലങ്കേരിയെ ആര്‍എസ്എസ് ശബരിമല സമരത്തിന്റെ നേതൃത്വം ഏല്‍പ്പിച്ച ശ്രീചിത്തിര ആട്ടത്തിരുന്നാള്‍ സമയത്ത് കേരളത്തില്‍ നിന്നുള്ള പ്രമുഖ ആര്‍എസ്എസ് ദേശീയ നേതാവും പ്രജ്ഞാ പ്രവാഹ് ദേശീയ കോര്‍ഡിനേറ്ററുമായ ജെ നന്ദകുമാര്‍ ശബരിമലയില്‍ എത്തി തന്ത്രി കണ്ഠരര് രാജീവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ശബരിമലയില്‍ അറസ്റ്റിലായ കെ. സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള ജയിലില്‍ സന്ദര്‍ശിക്കാത്തതും അണികളിലും നേതാക്കളിലും കടുത്ത പ്രതിഷേധമുളവാക്കിയിട്ടുണ്ട്. സുരേന്ദ്രന് വേണ്ടി വാദിക്കാനും ജയില്‍മോചനത്തിന് പ്രതിഷേധം നടത്താനും പാര്‍ട്ടിക്ക് സാധിക്കാത്തതില്‍ സംസ്ഥാന നേതൃത്വ നിരയിലുള്ള പല നേതാക്കളം അമര്‍ഷത്തിലാണ്.

അണികളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു മണിക്കൂര്‍ റോഡ് ഉപരോധിച്ചതൊഴിച്ചാല്‍ സുരേന്ദ്രന്റെ അറസ്റ്റില്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്നും വലിയ പ്രതിഷേധമൊന്നുമുണ്ടായിരുന്നില്ല. പാര്‍ട്ടി നേരത്തെ നടത്തിയ പരിപാടികളുടെ പേരിലുള്ള പഴയ കേസുകള്‍ സുരേന്ദ്രനെതിരെ കുത്തിപ്പൊക്കിയ സാഹചര്യത്തിലും നേതൃത്വം വലിയ പ്രതിഷേധമൊന്നുമുണ്ടാക്കിയില്ലെന്ന ആക്ഷേപവും അണികള്‍ക്കിടയിലുണ്ട്.

അതേസമയം, സുരേന്ദ്രനെ മോചിപ്പിക്കാനായി പ്രതിഷേധം നടത്തിയാല്‍ ശബരിമല പ്രതിഷേധത്തില്‍ ഇപ്പോഴുള്ള അണികളും വിട്ടുപോകുമെന്ന ആശങ്കയും ബിജെപിക്കുണ്ട്. പ്രതിഷേധം തുടങ്ങിയ സമയത്തുണ്ടായിരുന്ന പിന്തുണ വന്‍തോതില്‍ കുറഞ്ഞതാണ് നാമജപ പ്രതിഷേധത്തില്‍ നിന്നും ബിജെപി വഴി മാറാത്തത്.

അതിനിടയില്‍ പാര്‍ട്ടി അണികള്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും സംസ്ഥാന പ്രസിഡന്റ് ശബരിമലയില്‍ പോകാന്‍ തയ്യാറാകാത്തതും പാര്‍ട്ടിയില്‍ വിവാദമായിട്ടുണ്ട്. കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ വന്നപ്പോള്‍ പോലും സംസ്ഥാന പ്രസിഡന്റ് ശബരിമലയില്‍ എത്തിയില്ല.അതും അണികളില്‍ മുറുമുറുപ്പിന് ഇടയാക്കി.

നേരത്തെയുണ്ടായിരുന്ന ഉള്‍പ്പാര്‍ട്ടി പോരാണ് ഇപ്പോള്‍ പൊട്ടിത്തെറിയുടെ വക്കില്‍ എത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുവതീപ്രവേശന വിഷയത്തില്‍ സംസ്ഥാന അധ്യക്ഷന്‍ നിരന്തരം നിലപാടുകള്‍ മാറ്റുന്നതും, പൊതുസമൂഹത്തില്‍ വിധിയെ അനൂകൂലിക്കുന്നവര്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ പാര്‍ട്ടിക്ക് സാധിക്കാത്തതും അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.