ലോകകപ്പ് ഫൈനലില്‍ യുവരാജിന് മുമ്പേ എന്തിനിറങ്ങി; കാരണം വെളിപ്പെടുത്തി ധോണി

single-img
23 November 2018

ഇന്ത്യ ലോകക്രിക്കറ്റിന്റെ നെറുകയിലെത്തിയ വര്‍ഷമായിരുന്നു 2011. കരുത്തരായ ശ്രീലങ്കയെ തോല്‍പ്പിച്ച് ലോകകപ്പില്‍ മുത്തമിട്ട നിമിഷം ഇന്നും കായികപ്രേമികള്‍ നെഞ്ചിലേറ്റുന്നു. മുന്നില്‍ നിന്നും നയിച്ച നായകന്‍ മഹേന്ദ്രസിങ് ധോണിയും ഏറെ വാഴ്ത്തപ്പെട്ടു. ധോണിയുടെ നേതൃപാടവവും തന്ത്രങ്ങളും കിരീട വിജയത്തില്‍ നിര്‍ണായകമായിരുന്നു.

അന്ന് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ജയവര്‍ധനയുടെ സെഞ്ച്വറി മികവില്‍ ആറ് വിക്കറ്റിന് 274 റണ്‍സ് പടുത്തുയര്‍ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് സെവാഗിനെയും സച്ചിനെയും തുടക്കത്തിലേ നഷ്ടമായി. പിന്നീട് ഒത്തുചേര്‍ന്ന ഗൗതം ഗംഭീറും വിരാട് കോലിയും തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കരകയറ്റി.

എന്നാല്‍, കോലി പുറത്തയപ്പോള്‍ ഏവരെയും ആശ്ചര്യപ്പിച്ച് നായകന്‍ ധോണി കളത്തിലെത്തി. ലോകകപ്പില്‍ ബാറ്റ് കൊണ്ടും ബോളുകൊണ്ടും മിന്നുന്ന ഫോമിലുള്ള യുവ്‌രാജിന് പകരമുള്ള ധോണിയുടെ വരവ് പലരുടെയും നെറ്റി ആ സമയത്ത് ചുളിപ്പിച്ചിരുന്നു.

എന്തായാലും നീക്കം പാളിയില്ല. മികച്ച രീതിയില്‍ കളിച്ച ധോണി ഒടുവില്‍ സിക്‌സറിലൂടെ ഇന്ത്യയെ കിരീടനേട്ടത്തിലെത്തിച്ചു. ജയിച്ചെങ്കിലും യുവരാജിനു മുന്നേ ധോണി ഇറങ്ങിയ നീക്കം ടൂര്‍ണമെന്റിനു ശേഷം ചര്‍ച്ചയായിരുന്നു. ഒടുവില്‍ വര്‍ഷങ്ങള്‍ക്കു ശേഷം സംഭവത്തില്‍ പ്രതികരണവുമായി സാക്ഷാല്‍ ധോണി തന്നെ രംഗത്തെത്തി.

ശ്രീലങ്കയിലെ പല ബൗളേഴ്‌സും താന്‍ നായകനായ ചെന്നൈ സൂപ്പര്‍ കിംഗസിന്റെ ഭാഗമായിട്ടുണ്ട്. അപ്പോള്‍ മുത്തയ്യ മുരളീധരനാണ് ശ്രീലങ്കയ്ക്കായി പന്തെറിഞ്ഞത്. അദ്ദേഹത്തിനെതിരെ ഒരുപാട് സമയം നെറ്റ്‌സില്‍ പരിശീലിച്ചിട്ടുള്ളതിനാല്‍ അനായായമായി ബാറ്റ് ചെയ്യാനാകുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നതായി ധോണി പറഞ്ഞു.

എം എസ് ധോണി റെസിഡന്‍ഷ്യല്‍ ക്രിക്കറ്റ് അക്കാദമി ഉദ്ഘാടന ചടങ്ങിലാണ് ലോകകപ്പ് ഓര്‍മകള്‍ അദ്ദേഹം പങ്കുവെച്ചത്. നായകനെന്ന നിലയില്‍ തന്റെ വിജയങ്ങള്‍ വിക്കറ്റ് കീപ്പര്‍മാരോടുള്ള ഇന്ത്യന്‍ സെലക്ടര്‍മാരുടെ മനോഭാവം വരെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. വിക്കറ്റ് കീപ്പര്‍മാര്‍ക്ക് നല്ല നായകനാകാന്‍ പറ്റില്ലെന്നാണ് അവര്‍ വിചാരിച്ചിരുന്നത്.

അധിക ഭാരം വിക്കറ്റ് കീപ്പര്‍മാരെ ഏല്‍പ്പിക്കുന്നത് നന്നായിരിക്കില്ലെന്ന് അവര്‍ കരുതിയിരുന്നു. എന്നാല്‍, മത്സരത്തെ വിലയിരുത്താന്‍ ഏത് ക്യാപ്റ്റനും സഹായമാകുന്നത് കീപ്പര്‍മാരാണ്. കളി ഏറ്റവും അടുത്ത് നിന്ന് കാണുന്നത് കീപ്പര്‍മാരാണ്. നിര്‍ദേശങ്ങള്‍ നല്‍കി ഏത് ക്യാപ്റ്റന്റെയും സമര്‍ദങ്ങള്‍ കുറയ്ക്കാന്‍ കീപ്പര്‍മാര്‍ക്ക് കഴിയുമെന്നും ധോണി പറഞ്ഞു.