ഗള്‍ഫിലേക്കടക്കം 18 വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി

single-img
22 November 2018

ഗള്‍ഫ് അടക്കം 18 വിദേശ രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നവര്‍ക്ക് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. അഫ്ഗാനിസ്താന്‍, ബഹ്‌റൈന്‍, ഇന്തോനേഷ്യ, ഇറാഖ്, ജോര്‍ഡന്‍, കുവൈത്ത്, ലബനന്‍, ലിബിയ, മലേഷ്യ, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സുഡാന്‍, സൗത്ത് സുഡാന്‍, സിറിയ, തായ്‌ല ന്‍ഡ്, യു.എ.ഇ, യമന്‍ എന്നീ രാജ്യങ്ങളിലേക്ക് തൊഴില്‍ വിസയില്‍ പോകുന്നവരാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ www.emigrate.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.

വെബ്‌സൈറ്റിലെ ഇ.സി.എന്‍.ആര്‍ രജിസ്‌ട്രേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താണ് വിവരങ്ങള്‍ നല്‍കേണ്ടത്.
യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിലുള്ളത്. എന്നാല്‍, സന്ദര്‍ശക വിസ, കുടുംബ വിസ തുടങ്ങിയവയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇത് ബാധകമല്ല. 2019 ജനുവരി ഒന്നുമുതലാണ് നിയമം കര്‍ശനമായി നടപ്പാക്കുന്നത്.

ഇതോടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താത്തവര്‍ക്ക് അടുത്ത വര്‍ഷാദ്യം മുതല്‍ ഈ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകാന്‍ കഴിയില്ല. നിലവില്‍ ഈ രാജ്യങ്ങളിലേക്ക് പോകുന്ന ഇ.സി.ആര്‍ വിഭാഗത്തില്‍ പെട്ട തൊഴിലാളികള്‍ക്ക് ഇമൈഗ്രേറ്റ് പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.

പത്താം ക്ലാസിന് താെഴ വിദ്യാഭ്യാസമുള്ളവരാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുക. ആദായ നികുതി അടക്കുന്നവരോ അല്ലെങ്കില്‍ പത്താം ക്ലാസും അതിന് മുകളിലും വിദ്യാഭ്യാസമെങ്കിലും ഉള്ള ഇ.സി.എന്‍.ആര്‍ അല്ലെങ്കില്‍ നോണ്‍ഇ.സി.എന്‍.ആര്‍ വിഭാഗത്തില്‍ ഉള്ളവരും നിര്‍ബന്ധമായും ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കാട്ടി കഴിഞ്ഞ 14നാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതോടെ എല്ലാ വിഭാഗം തൊഴിലാളികളും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ പരിധിയില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്.