പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കണമെന്ന് കേന്ദ്രമന്ത്രി;ഉത്തരവാദിത്വം മന്ത്രി ഏറ്റെടുക്കുമോയെന്ന് എസ്പി;ഒടുവില്‍ മന്ത്രി പമ്പയിലേക്ക് പോയത് ബസില്‍

single-img
21 November 2018

പമ്പയിലേക്ക് തന്റെ വാഹനം കടത്തി വിടാത്തത് ചോദ്യം ചെയ്ത കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും എസ് പി യതീഷ് ചന്ദ്രയും തമ്മില്‍ തര്‍ക്കം.നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് മന്ത്രി ചോദ്യം ചെയ്തു. വാഹന നിയന്ത്രണത്തിനു കാരണം വിശദീകരിക്കാനെത്തിയ എസ്പി യതീഷ് ചന്ദ്രയുമായാണ് തര്‍ക്കമുണ്ടായത്.

പമ്പയിലേക്കു സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് എന്തുകൊണ്ടെന്ന് മന്ത്രി ചോദിച്ചു. പ്രളയം കാരണം പമ്പയിലും പരിസര പ്രദേശത്തും എപ്പോഴും മണ്ണിടിച്ചലുണ്ടാകുമെന്ന അവസ്ഥയാണ്. ഈ അവസ്ഥയില്‍ സ്വകാര്യ വാഹനങ്ങള്‍ അവിടെ പാര്‍ക്കു ചെയ്യാന്‍ അനുവദിക്കില്ലെന്നായിരുന്നു നിലയ്ക്കലിന്റെ ചുമതലയുള്ള എസ്.പി യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയോട് പറഞ്ഞത്. ഇത് ഇരുവര്‍ക്കുമിടയില്‍ വാക്കുതര്‍ക്കത്തിന് ഇടയാക്കി

തുടര്‍ന്നും സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മന്ത്രി അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്നായി എസ്പി. പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്നും എസ്പി വിശദീകരിച്ചു. സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടണമെന്നാണ് മന്ത്രി പറയുന്നതെങ്കില്‍ ഇക്കാര്യം ഉത്തരവായി എഴുതി നല്‍കണമെന്ന് എസ്പി ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്നും തനിക്ക് അതിനുള്ള അധികാരമില്ലെന്നു പറഞ്ഞ് മന്ത്രി പിന്തിരിഞ്ഞു.

സ്വകാര്യ വാഹനങ്ങളെ കടത്തി വിടണമെന്ന നിലപാടില്‍ ഉറച്ചുനിന്ന കേന്ദ്രമന്ത്രി കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര തുടരുകയായിരുന്നു. ഇന്ത്യയില്‍ ഒരിടത്തും ഇല്ലാത്ത നിയന്ത്രണമാണ് ശബരിമലയില്‍ ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.യുവതീപ്രവേശന വിഷയത്തില്‍ അഭിപ്രായം പറയാന്‍ സമയമില്ലെന്നും മന്ത്രി പറഞ്ഞു.