യുഡിഎഫ് സംഘത്തെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞു; എംഎല്‍എമാരെ മാത്രം കടത്തിവിടാമെന്ന് പൊലീസ്
നിലയ്ക്കല്‍: ശബരിമല സന്ദര്‍ശനത്തിനായി എത്തിയ യു.ഡി.എഫ് നേതാക്കളെ പൊലീസ് നിലയ്ക്കലില്‍ തടഞ്ഞു. എം.എല്‍.എമാരെ മാത്രം സന്നിധാനത്തേക്ക് വിടാമെന്ന് പൊലീസ് അറിയിച്ചു.
അനാവശ്യ നിയന്ത്രണമാണ് ശബരിമലയില്‍ പൊലീസ് ഒരുക്കിയിരിക്കുന്നതെന്നും അക്രമകാരികളുണ്ടെങ്കില്‍ അവരെ അറസ്റ്റ് ചെയ്യട്ടെയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മുഴുവന്‍ പ്രവര്‍ത്തകരെയും സന്നിധാനത്തേക്ക് കടത്തിവിടണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.
സന്നിധാനത്തേക്ക് പോകുമെന്നും ആവശ്യമെങ്കിൽ നിരോധനാജ്ഞ ലംഘിക്കുമെന്നും ശബരിമലയിലേക്ക് പുറപ്പെടും മുമ്പ് നേതാക്കൾ അറിയിച്ചിരുന്നു. പ്രതിപക്ഷനേതാവിനെ കൂടാതെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്, നേതാക്കളായ എം.കെ. മുനീര്‍, പി.ജെ. ജോസഫ്, ജോണി നെല്ലൂര്‍, എന്‍.കെ. പ്രേമചന്ദ്രന്, സി.പി. ജോണ്‍, ജി. ദേവരാജന്‍ എന്നിവരാണ് സംഘാംഗങ്ങൾ.