ശബരിമല ദര്‍ശനം കഴിയുന്നതുവരെ വ്രതം തുടരും, ഇപ്പോള്‍ പോയി കലാപത്തിന് അവസരം നല്‍കില്ല; പ്രസ്‌ക്ലബില്‍ വാര്‍ത്താ സമ്മേളനം നടത്തി യുവതികള്‍; പുറത്ത് സംഘര്‍ഷാവസ്ഥ

single-img
19 November 2018

കൊച്ചി: പ്രശ്‌നങ്ങളുണ്ടാക്കാന്‍ താത്പര്യമില്ലെന്നും ശബരിമല ദര്‍ശനത്തിന് കാത്തിരിക്കാന്‍ തയ്യാറാണെന്നും ശബരിമല ദര്‍ശനത്തിനായി മാലയിട്ട യുവതികള്‍. എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇവര്‍ നിലപാട് വ്യക്തമാക്കിയത്.

കണ്ണൂരില്‍ നിന്നുള്ള രേഷ്മാ നിശാന്ത് അടക്കമുള്ള മൂന്ന് വനിതകളാണ് വാര്‍ത്താ സമ്മേളനം നടത്തിയത്. ശബരിമല ദര്‍ശനത്തിന് അനുമതി നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. ഉച്ചയോടെ ഇവര്‍ എറണാകുളം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു.

തുടക്കം മുതല്‍തന്നെ അധികാരികളോട് തങ്ങളുടെ ആവശ്യം അറിയിച്ചിരുന്നു. സര്‍ക്കാരും പൊലീസും വിശ്വാസികളും ഞങ്ങളുടെ വിശ്വാസം എന്താണെന്നു മനസ്സിലാക്കി കൂടെ നില്‍ക്കുമെന്നാണ് കരുതുന്നതെന്ന് ഇവര്‍ അറിയിച്ചു. മാത്രമല്ല, അതു സാധ്യമാകുന്നതുവരെ വ്രതം തുടരുമെന്നും മാല അഴിക്കില്ലെന്നും ഇവര്‍ അറിയിച്ചു.

ഒരുപാട് മാനസിക സമ്മര്‍ദ്ദത്തിലൂടെയാണു മുന്നോട്ടുപോകുന്നതെന്ന് രേഷ്മ നിശാന്ത് പറഞ്ഞു. വീട്ടില്‍നിന്നു പുറത്തിറങ്ങാന്‍പോലും കഴിയുന്നില്ല. എങ്ങോട്ട് ഇറങ്ങിയാലും ‘രേഷ്മ നിശാന്ത് ശബരിമലയിലേക്കു പോയി’ എന്ന വാര്‍ത്തയാണ് വരുന്നത്.

തനിക്കൊരു മകളുണ്ട്. അവള്‍ക്കുള്‍പ്പെടെ ശബരിമലയില്‍ പോകാനാകുന്ന സാഹചര്യം ഉണ്ടാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്ന കലാപ സമാന അന്തരീക്ഷത്തില്‍ സങ്കടമുണ്ടെന്നു കൊല്ലത്തുനിന്നുള്ള ധന്യ പ്രതികരിച്ചു. ഞങ്ങളുടെ വിശ്വാസത്തെ മുതലെടുത്ത് കലാപമുണ്ടാക്കാനുള്ള ശ്രമത്തിന് അവസരം ഉണ്ടാക്കുന്നില്ല.

അതിനാല്‍ ഇപ്പോള്‍ പോകുന്നില്ല. എന്നാല്‍ ശബരിമലയില്‍ പോകുന്നതുവരെ മാല അഴിക്കില്ല. ഞങ്ങള്‍ മൂന്നുപേര്‍ മാത്രമാണ് ഇപ്പോള്‍ പൊതുസമൂഹത്തിനു മുന്നില്‍വന്ന് കാര്യങ്ങള്‍ പറയുന്നത്. ബാക്കിയുള്ളവര്‍ തല്‍ക്കാലം മുന്നിലേക്കു വരുന്നില്ലെന്നേയുള്ളൂ. അവര്‍ ഞങ്ങളുടെ കൂടെയുണ്ടെന്നും ധന്യ വ്യക്തമാക്കി.

മാലയിട്ടതിനുശേഷം ഒരുപാടു ശത്രുക്കള്‍ ഉണ്ടായതായി അനില വ്യക്തമാക്കി. ഞാന്‍ കഴിഞ്ഞുവരുന്ന തലമുറ ഈ നിയമം ഉപയോഗിച്ച് ശബരിമലയില്‍ കയറുമെന്നത് ഉറപ്പാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ ഇക്കാര്യം അറിഞ്ഞ് ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ പ്രസ് ക്ലബിന് പുറത്ത് നാമജപ പ്രതിഷേധവുമായി നിരവധി പേര്‍ തടിച്ചു കൂടിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അതേസമയം, യുവതികള്‍ ആവശ്യപ്പെട്ടാല്‍ ആവശ്യമായ സംരക്ഷണം നല്‍കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.