വിശ്വാസികളാണ് സമരം നയിക്കുന്നതെന്ന ബിജെപിയുടെ വാദത്തിന് തിരിച്ചടി; ശബരിമലയില്‍ എല്ലാവര്‍ക്കും അജന്‍ഡകളുണ്ടെന്ന് ഹൈക്കോടതി; പ്രശ്‌നക്കാര്‍ ആര്‍.എസ്.എസുകാരെന്ന് എ.ജി

single-img
19 November 2018

ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍. ഹൈക്കോടതി നിര്‍ദേശിച്ചതനുസരിച്ച് ശബരിമലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ നേരിട്ട് ഹാജരായതായിരുന്നു അദ്ദേഹം.

ശബരിമലയില്‍ ആര്‍.എസ്.എസുകാര്‍ തമ്പടിച്ച് പ്രശ്‌നമുണ്ടാക്കുകയാണെന്നു ബോധിപ്പിച്ച എ.ജി എല്ലാ മണ്ഡലങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ശബരിമലയില്‍ എത്തണമെന്ന് നിര്‍ദേശിക്കുന്ന ബി.ജെ.പി നേതാവ് എ.എന്‍. രാധാകൃഷ്ണന്റെ സര്‍ക്കുലര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്. വിശ്വാസികള്‍ക്ക് അവിടെ എല്ലാ സൗകര്യങ്ങളുമുണ്ടെന്നും വിശ്വാസികള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും എ.ജി കോടതിയില്‍ പറഞ്ഞു. മൂന്നിടങ്ങളിലായി 4000 പേര്‍ക്ക് വിശ്രമിക്കാനായി സ്ഥലം ഒരുക്കിയിട്ടുണ്ടെന്ന് എ.ജി പറഞ്ഞു.

ഇതോടെ അറസ്റ്റ് നടപടികളില്‍ ഇടപെടില്ലെന്ന് കോടതി അറിയിച്ചു. ശബരിമലയില്‍ എല്ലാവര്‍ക്കും അവരുടേതായ അജണ്ടകളുണ്ടെന്നും കോടതി പറഞ്ഞു. സര്‍ക്കാരിനുവേണ്ടി എ.ജി അറിയിച്ച കാര്യങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നും കോടതി പറഞ്ഞു. മാത്രമല്ല വെള്ളിയാഴ്ച സംസ്ഥാന പോലീസ് മേധാവി സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതോടൊപ്പം ദേവസ്വം ബോര്‍ഡും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള കാരണങ്ങള്‍ എന്തൊക്കെ, ഓരോ നിലപാടുകള്‍ സ്വീകരിച്ചത് ആരൊക്കെ, ഉദ്യോഗസഥരുടെ ശബരിമലയുമായി ബന്ധപ്പെട്ട അനുഭവ സമ്പത്ത്, ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതില്‍ മുന്‍ പരിചയമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് പോലീസ് മേധാവി സത്യവാങ്മൂലം നല്‍കണം. സന്നിധാനത്ത് ഒരേസമയം എത്രപേര്‍ക്ക് എവിടെയൊക്കെ തങ്ങാന്‍ സാധിക്കുമെന്നതടക്കമുള്ള കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിക്കണം.

വലിയ നടപ്പന്തലില്‍ ഭക്തര്‍ക്ക് ഇരിക്കാനുള്ള സൗകര്യങ്ങളുണ്ടായിരുന്നില്ല. വലിയ നടപ്പന്തലില്‍ നിന്ന് പ്രായമായവര്‍, കുട്ടികള്‍, സ്ത്രീകള്‍, ശാരീരിക അവശതകളുള്ളവര്‍ എന്നിവരെ വിരിവെക്കുന്നതില്‍ നിന്ന് തടയാന്‍ പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇതോടെ വലിയ നടപ്പന്തലില്‍ ഇനിയൊരുത്തരവുണ്ടാകുന്നതുവരെ പോലീസിന് പൂര്‍ണമായും നിയന്ത്രണം കൊണ്ടുവരാന്‍ സാധിക്കില്ല.

ശബരിമലയില്‍ നെയ്യഭിഷേകത്തിന് എത്തുന്ന ഭക്തരെ രാത്രി തിരിച്ചയയ്ക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇല്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ (എജി) അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ ഉറപ്പു നല്‍കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു.