‘ഭക്തരെ ബന്ദിയാക്കി സുപ്രീംകോടതി വിധി നടപ്പിലാക്കേണ്ട’; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

single-img
19 November 2018

കൊച്ചി: ശബരിമലയിലെ പോലീസ് നടപടിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാന്‍ പോലീസിന് എന്ത് അവകാശമുണ്ടെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചു. ശബരിമലയിലെ സ്ഥിതിഗതികളെക്കുറിച്ച് അഡ്വക്കേറ്റ് ജനറല്‍ ഉച്ചയ്ക്ക് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

ശബരിമലയില്‍ പൊലീസിന്റെ ഇടപെടല്‍ കൂടുതലാണ്. അമിതമായ പൊലീസ് ഇടപെടല്‍ അനുവദിക്കാനാവില്ല. സുപ്രീം കോടതി ഉത്തരവു പാലിക്കാന്‍ ബാധ്യസ്ഥമാണ്. എന്നാല്‍ സുപ്രീം കോടതി വിധിയുടെ പേരില്‍ അമിത ഇടപെടല്‍ പാടില്ല. കുട്ടികള്‍ ഉള്‍പ്പെടെ തീര്‍ത്ഥാടനത്തിന് എത്തുന്നവര്‍ക്കു ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിക്കരുത്. ശൗചാലയങ്ങളും കൂടിവെള്ളവും ഭക്തര്‍ക്ക് ഉറപ്പാക്കണം. യഥാര്‍ഥ ഭക്തര്‍ക്കു സുഗമമായി തീര്‍ത്ഥാടനം നടത്താന്‍ കഴിയണം. അതേസമയം, ശബരിമലയില്‍ ഉത്തരവാദിത്തം ഏല്‍പ്പിച്ചിട്ടുള്ള പൊലീസ് ഓഫിസര്‍മാര്‍ക്കു ജനങ്ങളെ നിയന്ത്രിച്ചു മുന്‍പരിചയമുണ്ടോയെന്നും കോടതി ചോദിച്ചു.

ശബരിമലയില്‍ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ നല്‍കാനും സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ ശബരിമലയിലെ മുന്‍ പരിചയം അറിയിക്കണം. സന്നിധാനത്ത് വെള്ളം ഒഴുക്കിവിടാന്‍ പൊലീസിന് അധികാരം നല്‍കിയത് ആരാണെന്നും ഹൈക്കോടതി ചോദിച്ചു.

നിലയ്ക്കലിനുശേഷം കടകളും മറ്റു സ്ഥാപനങ്ങളുമില്ല. നിലയ്ക്കല്‍ പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസിക്ക് അനുവദിച്ച കുത്തക പിന്‍വലിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. നടപ്പന്തല്‍ ഉള്‍പ്പെടെയുള്ള സ്ഥലം ഭക്തര്‍ക്കു വിശ്രമിക്കാനുള്ളതാണു പൊലീസുകാരുടെ സ്ഥാനം ബാരക്കിലാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.