ശബരിമലയിലേക്ക് പൊലീസ് നിയന്ത്രണം മറികടന്ന് പരമാവധി പ്രവര്‍ത്തകരെ എത്തിക്കണം; ബിജെപിയുടെ സര്‍ക്കുലര്‍ പുറത്തായി

single-img
19 November 2018

ശബരിമലയിലേക്ക് ഓരോ ദിവസവും ഓരോ മണ്ഡലത്തില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ അയക്കാന്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശിക്കുന്ന ബിജെപിയുടെ സര്‍ക്കുലര്‍ പുറത്ത് വന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ പേരിലാണ് സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്

നവംബര്‍ 18 മുതല്‍ ഡിസംബര്‍ 15 വരെയുള്ള തീയതികളിലാണ് സംസ്ഥാനത്തെ വിവിധ സംഘജില്ലകളില്‍നിന്നും പ്രവര്‍ത്തകരെ അയക്കാന്‍ നിര്‍ദേശമുള്ളത്. ബി.ജെ.പി കേരളം എന്ന തലക്കെട്ടില്‍ നവംബര്‍ 17ാം തീയതിയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുള്ളത്.

സംസ്ഥാനത്തെ 30 സംഘജില്ലകള്‍ക്കും അതാത് പ്രദേശങ്ങളിലെ പ്രവര്‍ത്തകരെ അയക്കേണ്ട ദിവസം രേഖപ്പെടുത്തി നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം സംഘജില്ലകളുടെ ചുമതലയുള്ള നേതാക്കളുടെ പേരും ഫോണ്‍ നമ്പറും സര്‍ക്കുലറിലുണ്ട്. നിരോധനാജ്ഞ നിലവിലുള്ള ശബരിമലയിലേക്ക് പൊലീസ് നിയന്ത്രണവും മറികടന്ന് പരമാവധി പ്രവര്‍ത്തകരെ എത്തിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പ്രവര്‍ത്തകരെ അയക്കേണ്ട ദിവസം പിന്നീട് അറിയിക്കാമെന്നും സര്‍ക്കുലറില്‍ വിശദീകരിക്കുന്നു. അതേസമയം, ഇത്തരത്തിലൊരു സര്‍ക്കുലറോ നിര്‍ദേശമോ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു പാലക്കാട് ജില്ലയിലെ ബി.ജെ.പി നേതാക്കളുടെ പ്രതികരണം.

ഇന്നലെ അപ്രതീക്ഷിത പ്രതിഷേധം നടത്തിയവരില്‍ ചിത്തിര ആട്ട വിശേഷത്തിന് ശബരിമലയില്‍ പ്രതിഷേധിച്ചവര്‍ ഉണ്ടെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് സര്‍ക്കുലര്‍ പുറത്താവുന്നത്.