ശബരിമലയിലെ പ്രതിഷേധം സ്ത്രീ പ്രവേശനത്തിന് എതിരെയല്ല: മലക്കംമറിഞ്ഞ് ശ്രീധരന്‍ പിള്ള

single-img
19 November 2018

കോഴിക്കോട്: ശബരിമലയിലെ സമരം സ്ത്രീ പ്രവേശനത്തിന് എതിരായല്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള. കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ആ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായാണ് തങ്ങളുടെ സമരമെന്ന് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. അതിന് വേണ്ടിയാണ് കോടിക്കണക്കിനാളുകളുടെ ഒപ്പു ശേഖരിക്കാന്‍ വീടുകളില്‍ പോകുന്നത്. അല്ലാതെ അവിടെ സ്ത്രീകള്‍ വരുന്നോ, പോകുന്നോ എന്നു നോക്കാന്‍ വേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടാണ് ബി.ജെ.പി സമരം തുടങ്ങിയത്. ദര്‍ശനത്തിന് ശ്രമിച്ച യുതികളെ തടയാന്‍ ബി.ജെ.പി സംസ്ഥാന നേതാക്കള്‍ തന്നെ നേതൃത്വം നല്‍കി. ഈ സമരം തുടരുന്നതിനിടെയാണ് സംസ്ഥാന പ്രസിഡന്റ് ഇന്ന് പുതിയ നിലപാട് പ്രഖ്യാപിച്ചത്. സ്ത്രീകള്‍ ശബരിമലയില്‍ വരുന്നോ പോകുന്നോ എന്നത് തങ്ങളുടെ വിഷയമല്ലെന്നാണ് സംസ്ഥാന പ്രസിഡന്റിന്റെ വിശദീകരണം.

ശബരിമലയിലെ അറസ്റ്റ് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. ശബരിമലയില്‍ അരങ്ങേറിയ അനിഷ്ടസംഭവങ്ങളില്‍ അപലപിക്കുന്നു. അയ്യപ്പദര്‍ശനത്തിന് ശേഷം തിരിച്ചിറങ്ങിയവരെ പ്രകോപിപ്പിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു പോലീസ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. അത് അംഗീകരിക്കാന്‍ ബിജെപി തയ്യാറല്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ അറസ്റ്റ് ഒഴിവാക്കാമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും പോലീസ് അറസ്റ്റ് നടപടിയെ ദുരുപയോഗപ്പെടുത്തുകയായിരുന്നു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരാണ് 144 പ്രഖ്യാപിക്കേണ്ടത്. നിലവില്‍ ആ നിയമസംവിധാനം സര്‍ക്കാരിനൊപ്പം തുള്ളുകയാണ്. മനുഷ്യാവകാശങ്ങള്‍ക്ക് വിലയില്ലാത്ത, സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടികളാണ് പോലീസ് നടത്തുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.