ശശികലയ്ക്ക് ജാമ്യം: വീണ്ടും ശബരിമലയ്ക്ക് പോകും; പൊലീസ് വാഹനത്തില്‍ പോവുന്നത് ആചാരലംഘനമെന്ന് ശശികല
ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്ക്ക് തിരുവല്ല സബ് ഡിവിഷനല്‍ മജിസ്ട്രേട്ട് ജാമ്യം അനുവദിച്ചു. രണ്ട് ആള്‍ജാമ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ജാമ്യത്തെ പൊലീസ് എതിര്‍ത്തില്ല. അതേസമയം ശശികലയ്ക്കെതിരായ കേസുകൾ മുഴുവൻ ഉൾപ്പെടുത്തിയ വിശദമായ റിപ്പോർട്ട് പൊലീസ് തിരുവല്ല മജിസ്ട്രേറ്റിന് സമർപ്പിച്ചിരുന്നു. ക്രിമിനൽ കേസ് റെക്കോർഡ് അടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ശശികല വീണ്ടും സന്നിധാനത്തേയ്ക്ക് പോകുന്നത് ക്രമസമാധാനപ്രശ്നങ്ങളുണ്ടാക്കുമെന്ന് പൊലീസ് മജിസ്ട്രേറ്റിനെ അറിയിച്ചു. കനത്ത പൊലീസ് സുരക്ഷയിലാണ് റാന്നി പൊലീസ് സ്‌റ്റേഷനിൽ നിന്നും ശശികലയെ തിരുവല്ല ആർ.ഡി.ഒയുടെ മുന്നിൽ ഹാജരാക്കിയത്. ഇവിടെയും പ്രതിഷേധവുമായി അഞ്ഞൂറോളം പ്രവർത്തകർ തടിച്ചുകൂടിയിരുന്നു.
അതിനിടെ, ആരോഗ്യം അനുവദിച്ചാല്‍ ശബരിമലയിലേക്ക് ഇന്നുതന്നെ പോകുമെന്ന് ശശികല പറഞ്ഞു. തിരിച്ച് പൊലീസ് ജീപ്പില്‍ സന്നിധാനത്ത് എത്തുന്നത് ആചാരലംഘനമാണെന്നും ആ വഴി സ്വീകരിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ഇന്നലെ രാത്രി തടഞ്ഞുവച്ചിടത്ത് സ്ത്രീകള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഇല്ലായിരുന്നു. രഹ്ന ഫാത്തിമമാരെ കയറ്റാന്‍ വേണ്ടിയാണ് തങ്ങളെ തടഞ്ഞതെന്നും ശശികല ആരോപിച്ചു.
ഇന്നലെ രാത്രി ഏഴരയോടെ മരക്കൂട്ടത്ത് എത്തിയ ശശികലയെ പൊലീസ് തടയുകയായിരുന്നു. തുടർന്ന് അർദ്ധരാത്രി 1.40 ഓടെയാണ് അറസ്‌റ്റ് ചെയ്തത്. മടങ്ങിപ്പോകണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും ഭക്തയായ താൻ ദർശനവും നെയ്യഭിഷേകവും നടത്താതെ മടങ്ങില്ലെന്ന് പൊലീസിനെ അറിയിച്ചു. തുടർന്നാണ് അറസ്‌റ്റ് ചെയ്തത്. തുടർന്ന് ശശികലയെ റാന്നി പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു. ഇവിടെ രാവിലെ മുതൽ തന്നെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി, ബി.ജെ.പി പ്രവർത്തകർ എത്തിയിരുന്നു. അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് ശശികലയും ഉപവാസ സമരത്തിലായിരുന്നു.