റയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധക്കാരും വീടിന് സമീപം നാട്ടുകാരും കൂട്ടമായെത്തി: രേഷ്മ നിഷാന്ത് ശബരിമല യാത്ര ഉപേക്ഷിച്ചു
ഇന്ന് ശബരിമല ദര്‍ശനത്തിന് പുറപ്പെടാനിരുന്ന കണ്ണൂര്‍ ഇരിണാവ് സ്വദേശിനി രേഷ്മ നിഷാന്ത് യാത്ര ഉപേക്ഷിച്ചു. റയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധക്കാരും വീടിന് സമീപം നാട്ടുകാരും കൂട്ടമായെത്തിയതോടെയാണ് യാത്ര ഉപേക്ഷിച്ചത്. സുരക്ഷ വേണമെന്ന് രേഷ്മ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തിയെങ്കിലും സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ രേഷ്മ തീരുമാനത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു. പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ശബരിമല ദര്‍ശനം മാറ്റിവയ്ക്കണമെന്ന് സിപിഎം പ്രാദേശിക നേതൃത്വവും രേഷ്മയുടെ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇക്കുറി മലചവിട്ടി അയ്യപ്പനെ കാണും എന്ന് രേഷ്മ അടുത്തിടെ ഫേസ്ബുക്കില്‍ കുറിച്ചത്. അയ്യപ്പനെ കാണാനാവില്ലെന്ന അറിവോടെ തന്നെ ഇത്രകാലവും മണ്ഡലകാലവ്രതം അനുഷ്ഠിച്ചുവെന്നും ഇപ്പോൾ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ അയ്യപ്പനെ കാണാൻ അതിയായ ആഗ്രഹമുണ്ടെന്നും രേഷ്മ വിശദമാക്കിയിരുന്നു.
പോസ്റ്റ് വൈറൽ ആയതോടെ സൈബർ ഇടത്തിൽ ആദ്യം രേഷ്മാക്കെതിരെ ആക്രമണം തുടങ്ങി. പിന്നീട് അയ്യപ്പഭക്തര്‍ എന്ന് സ്വയം വിശേഷിപ്പിച്ച മുപ്പതോളം പേരടങ്ങുന്ന സംഘം (അവർ മദ്യലഹരിയിലായിരുന്നു ) തീവ്ര ഹിന്ദുത്വ പ്രചാരണം നടത്തുന്നവരാണ് അക്രമത്തിന് പിന്നിലെന്നും രേഷ്മയുടെ ഭര്‍ത്താവ് നിഷാന്ത് പറഞ്ഞിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടിലേക്ക് കയറിവന്ന ആളുകള്‍ രേഷ്മയെ അസഭ്യം പറയുകയായിരുന്നു. തന്നെ മല ചവിട്ടാൻ സമ്മതിക്കിലെന്നാണ് പ്രതിഷേധക്കാർ പറഞ്ഞെന്ന് രേഷ്മ നിശാന്ത് വെളിപ്പെടുത്തി. പിന്നീട് പോലീസെത്തിയാണ് ഇവരെ പിരിച്ച് വിട്ടത്.