സംസ്ഥാനത്ത് ഹർത്താൽ; യാത്രക്കാര്‍ കുടുങ്ങി; ബസ്സുകൾക്ക് നേരെ കല്ലേറ്
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ഹര്‍ത്താലിന് ബിജെപിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് യാത്രക്കാരെ വലച്ചു. പോലീസ് സംരക്ഷണം തന്നാലെ സര്‍വീസ് ആരംഭിക്കുവെന്ന് കെ.എസ്.ആര്‍.ടി.സി.അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച പുലര്‍ച്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ രാവിലെ ഓഫീസുകളിലേക്കും മറ്റും പുറപ്പെട്ട ഭൂരിപക്ഷം പേരും അറിഞ്ഞിരുന്നില്ല. ചികിത്സക്കും മറ്റും പോകുന്നവരെ വൈകി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഓട്ടോകളടക്കം ചുരുക്കം ചില ടാക്‌സി വാഹനങ്ങള്‍മാത്രമാണ് നിരത്തിലറങ്ങിയത്. ഹര്‍ത്താല്‍ അറിയാതെ നിരത്തിലിറങ്ങിയ സ്വാകാര്യ ബസുകള്‍ പലയിടങ്ങളിലായി ഹര്‍ത്താല്‍ അനുകൂലികള്‍ തടയുന്നുണ്ട്.
അതേ സമയം പത്തനംതിട്ടയില്‍ നിന്നും എരുമേലിയില്‍ നിന്നും പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസ് കോണ്‍വോയ് അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്നുണ്ട്. മറ്റു സര്‍വീസുകളൊക്കെ നിര്‍ത്തിവെച്ചിരിക്കുകയാണ്.
വിവിധ പരിപാടികളില്‍ മാറ്റം
ഇന്ന് നടക്കാനിരുന്ന തിരുവനന്തപുരം റവന്യു ജില്ലാ ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേളകൾ 1 9/11/18 തിങ്കളാഴ്ചയിലേക്ക് മാറ്റിയതായി പൊതു വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.
ഇന്ന് നടക്കാനിരുന്ന വയനാട് ജില്ലാ സ്കൂൾ കലോത്സവം നാളെത്തേക്ക് (ഞായർ) മാറ്റി.
ഇന്ന് നടത്താനിരുന്ന പത്തനംതിട്ട ജില്ലാ ശാസ്ത്ര-പ്രവൃത്തിപരിചയ മേളകൾ തിങ്കളാഴ്ചത്തേക്ക് മാറ്റി.
കേരള സർവകലാശാല വിദൂര വിദ്യാഭാസ വിഭാഗം ഇന്ന് നടത്താനിരുന്ന എല്ലാ സമ്പർക്ക ക്ലാസുകളും മാറ്റി വച്ചു.
താമരശേരി താലൂക്കിൽ ഇന്ന് നടത്താൻ തീരുമാനിച്ച ജില്ലാ കളക്ടറുടെ അദാലത്ത് മാറ്റിവെച്ചതായി തഹസിൽദാർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.