ശബരിമലയില്‍ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ; ശബരിമലയില്‍ രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ലെന്ന് ഡിജിപി

single-img
15 November 2018

ശബരിമലയിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. സന്നിധാനം, പമ്പ, ഇലവുങ്കല്‍, നിലയ്ക്കല്‍ എന്നിവിടങ്ങളിലാണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നവംബര്‍ 15 വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ നവംബര്‍ 22 വ്യാഴാഴ്ച വരെ ഏഴ് ദിവസത്തേക്കാണ് നിരോധാനാജ്ഞ. വെള്ളിയാഴ്ച മുതല്‍ മണ്ഡലകാല തീര്‍ഥാടനം ആരംഭിക്കാനിരിക്കെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

പമ്പ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും മുഴുവന്‍ ഉപറോഡുകളിലും സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം, പ്രാര്‍ഥനാ യജ്ഞങ്ങള്‍ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. തീര്‍ഥാടകരുടെ സമാധാനപരമായ ദര്‍ശനം, വാഹനങ്ങളുടെ സഞ്ചാരം എന്നിവയെ നിരോധനാജ്ഞയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം നട അടച്ചശേഷം സന്നിധാനത്ത് തങ്ങാന്‍ ആരെയും അനുവദിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. നിലയ്ക്കലില്‍ നടന്ന പോലീസിന്റെ ഉന്നതതല അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പുരോഹിതര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമാവും നട അടച്ചശേഷം സന്നിധാനത്ത് തങ്ങാന്‍ അനുമതി. ശബരിമലയിലെ ഏത് സാഹചര്യവും നേരിടാന്‍ പോലീസ് എല്ലാ തയ്യാറെടുപ്പും നടത്തിക്കഴിഞ്ഞുവെന്നും ഡിജിപി പറഞ്ഞു. തൃപ്തി ദേശായി മെയില്‍ അയച്ചിരുന്നു. എന്നാല്‍, അവരുടെ സന്ദര്‍ശനം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല.

700 ഓളം സ്ത്രീകള്‍ ശബരിമല ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശബരിമലയില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാല്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും ഡിജിപി പറഞ്ഞു.