‘ഗജ’ ചുഴലിക്കാറ്റ് ഇന്ന് തമിഴ്‌നാട് തീരത്തെത്തും; ആറ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

single-img
15 November 2018

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ തമിഴ്‌നാട് തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കടലൂര്‍, നാഗപട്ടണം, തിരുവാരൂര്‍ തുടങ്ങിയ തമിഴ്‌നാടിന്റെ വടക്കന്‍ തീരപ്രദേശങ്ങളെയാണ് ഗജ ബാധിക്കുക.

ആറ് ജില്ലകളിലും പുതുച്ചേരിയിലും കനത്ത ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. നാഗപട്ടണം, തിരുവാരൂര്‍, പുതുക്കോട്ട, തഞ്ചാവൂര്‍, ശിവഗംഗ, രാമനാഥപുരം തുടങ്ങിയ ഭാഗങ്ങളിലൂടെയാണ് ഗജ കടന്നുപോവുക. കനത്ത മഴയുമുണ്ടാകും. തിരുച്ചിറപ്പള്ളി, തേനി, മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും കനത്ത മഴ ലഭിക്കാനാണ് സാധ്യത.

ചെന്നൈയില്‍ മിതമായ മഴ തുടര്‍ച്ചയായി മൂന്ന് ദിവസത്തോളം ലഭിക്കും. ഇന്ന് രാത്രിയോടെ തീരം തൊടുമ്പോള്‍ കാറ്റിന്റെ വേഗത മണിക്കൂര്‍ എണ്‍പതുവരെ ആകാം എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഗജ ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുള്ള ആറ് ജില്ലകളിലും പുതുച്ചേരിയിലെ കാരക്കലിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കനത്ത ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

അതേസമയം ‘ഗജ’ ചുഴലിക്കാറ്റിന്റെ പ്രഭാവംമൂലം സംസ്ഥാനത്ത് വ്യാഴാഴ്ചമുതല്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും മുന്‍കരുതലിനുള്ള യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഇടുക്കി ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഗജ ചുഴലിക്കാറ്റ് ശക്തി ക്ഷയിച്ച് തെക്കന്‍കേരളത്തിലൂടെ കടന്നുപോകുമെന്നാണ് കരുതുന്നത്.