രാമക്ഷേത്ര നിര്‍മാണത്തിന് ഏറ്റവും വലിയ തടസ്സം കോണ്‍ഗ്രസെന്ന് യോഗി ആദിത്യനാഥ്

single-img
12 November 2018

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ പ്രധാന പ്രതിബന്ധം കോണ്‍ഗ്രസ് ആണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രണ്ടാം ഘട്ട പോളിങ്ങിനൊരുങ്ങുന്ന ഛത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് ഉള്ളിടത്തോളം കാലം ഹിന്ദുക്കളുടെ അഭിമാനം സംരക്ഷിക്കപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര സന്ദര്‍ശനം വെറും കാപട്യമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഹിന്ദുക്കളെ തീവ്രവാദികളായി ചിത്രീകരിക്കുകയാണ്.

വിദേശരാജ്യങ്ങളില്‍ ചെല്ലുമ്പോള്‍ ഹിന്ദുക്കളെ തീവ്രവാദികളെന്നാണ് രാഹുല്‍ വിശേഷിപ്പിക്കുന്നത്. താന്‍ ഭീഷണി നേരിടുന്നത് ഇന്ത്യയിലെ ഹിന്ദുക്കളായ തീവ്രവാദികളില്‍ നിന്നാണെന്നും ലഷ്‌കര്‍ ഇ ത്വയിബയില്‍ നിന്നല്ലെന്നും രാഹുല്‍ അമേരിക്കന്‍ അംബാസഡറോട് പറഞ്ഞിട്ടുണ്ടെന്നും യോഗി ആരോപിച്ചു.

തീവ്രവാദവും നക്‌സലിസവും വിഘടനവാദവും അഴിമതിയും കുടുംബവാഴ്ചയുമാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയ്ക്ക് കോണ്‍ഗ്രസിന്റെ സംഭാവന. കോണ്‍ഗ്രസ് നക്‌സലുകളെ വിപ്ലവകാരികളെന്നാണ് വാഴ്ത്തുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ സൈനികരുടെ രക്തസാക്ഷിത്വത്തെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്നും യോഗി ആരോപിച്ചു.