മുന്‍ ബിജെപി മന്ത്രിയും ഖനി വ്യവസായിയുമായ ജനാര്‍ദന റെഡ്ഡി അറസ്റ്റില്‍

single-img
11 November 2018

മുന്‍ ബിജെപി മന്ത്രിയും ഖനി വ്യവസായിയുമായ ജനാര്‍ദന റെഡ്ഡിയെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഞായറാഴ്ച രാവിലെ ജനാര്‍ദന റെഡ്ഡിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ ശനിയാഴ്ച മുതല്‍ റെഡ്ഡിയെ ചോദ്യംചെയ്തു വരുകയായിരുന്നു.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നു മുതിര്‍ന്ന പൊലീസ് ഉദ്യേഗസ്ഥന്‍ അലോക് കുമാര്‍ പറഞ്ഞു. നിക്ഷേപത്തട്ടിപ്പ് കേസില്‍നിന്ന് ആംബിഡന്റ് കമ്പനിയെ ഒഴിവാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ജനാര്‍ദന റെഡ്ഡി 21 കോടി രൂപ കമ്പനിയുടമ സയിദ് അഹമ്മദ് ഫരീദിനോട് ആവശ്യപ്പെട്ടെന്നും ഇതില്‍ രണ്ടുകോടി പണമായും 18 കോടി രൂപയുടെ 57 കിലോ സ്വര്‍ണം നല്‍കിയെന്നുമാണ് മൊഴി.

എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന് കൈക്കൂലിയായി ഒരു കോടി നല്‍കിയതിനും അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജനാര്‍ദനറെഡ്ഡിക്കെതിരേ അന്വേഷണം തുടങ്ങിയത്. നിക്ഷേപത്തട്ടിപ്പ് കേസില്‍ കമ്പനിയുടമ സയിദ് അഹമ്മദ് ഫരീദിനെ ചോദ്യംചെയ്തപ്പോഴാണ് ജനാര്‍ദനറെഡ്ഡിയുടെ പങ്കിനെക്കുറിച്ച് വ്യക്തമാകുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ചോദ്യം ചെയ്യലിനായി റെഡ്ഡി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായത്. അഡീഷണല്‍ സിറ്റി പോലീസ് കമ്മിഷണര്‍ അലോക് കുമാര്‍, ഡെപ്യൂട്ടി കമ്മിഷണര്‍ സി.പി. ഗിരീഷ്, അസിസ്റ്റന്റ് കമ്മിഷണര്‍ വെങ്കിടേശ് പ്രസന്ന എന്നിവര്‍ ചേര്‍ന്നാണ് മണിക്കൂറുകളോളം ചോദ്യംചെയ്തത്.

ഇത് വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. 49 കാരനായ ഇദ്ദേഹം കഴിഞ്ഞ മൂന്നുദിവസമായി ഒളിവിലായിരുന്നു. എന്നാല്‍ താന്‍ ഒളിവിലാണെന്ന വാര്‍ത്തകള്‍ പിന്നീട് നിഷേധിച്ചുകൊണ്ട് ഇദ്ദേഹം വീഡിയോ പുറത്തുവിട്ടിരുന്നു. താന്‍ ഒളിവിലല്ല. ഈ നഗരത്തില്‍ത്തന്നെയുണ്ട്. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല.

തന്റെ പേരിലുള്ള ആരോപണം തെളിയിക്കാനുള്ള ഒരു തെളിവുകളും പൊലീസിന്റെ പക്കലില്ല. എഫ്‌ഐആറില്‍ പോലും തന്റെ പേരില്ല. അവര്‍ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ആളുകള്‍ക്കു സത്യം മനസ്സിലാക്കുന്നതിനു വേണ്ടിയാണ് ഈ വിഡിയോ. പൊലീസില്‍ തനിക്കു പൂര്‍ണ വിശ്വാസമുണ്ട്. ഒരു രാഷ്ട്രീയ സമ്മര്‍ദത്തിനും അവര്‍ വഴങ്ങില്ലെന്നു കരുതുന്നു.- ജനാര്‍ജന്‍ റെഡ്ഡി പറഞ്ഞിരുന്നു.

ബി.എസ് യെദ്യൂരപ്പ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന റെഡ്ഡി മൂന്നുവര്‍ഷം അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസില്‍ ജയിലിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ശ്രമിക്കുന്നതിനിടെയാണ് വീണ്ടും അറസ്റ്റിലാകുന്നത്. ഇരുമ്പയിര് ഖനനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ജനാര്‍ദനറെഡ്ഡി കര്‍ണാടകത്തിലെ ശക്തരായ നേതാക്കളിലൊരാളാണ്.