ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു

single-img
10 November 2018

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരുന്ന വിധം ഉത്തരവില്‍ സിരിസേന ഒപ്പിട്ടെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ നിലവിലെ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കുന്നതാണു തീരുമാനം.

റനില്‍ വിക്രമസിംഗെയെ പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കി മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയെ ആ സ്ഥാനത്ത് അവരോധിച്ച പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടിയാണ് രാജ്യത്ത് പ്രതിസന്ധിക്ക് കാരണമായത്. നവംബര്‍ 14ന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള സമ്മേളനം നടക്കാനിരിക്കേയാണ് പാര്‍ലമെന്റ് പിരിച്ചുവിട്ടത്.

ഭരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് തുറന്നുപറഞ്ഞതിന് പിന്നാലെയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി. റെനില്‍ വിക്രസിംഗെയെ പുറത്താക്കി മഹീന്ദ രജപക്‌സെയെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ചിരുന്നുവെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന് വ്യക്തമായിരുന്നു.

ഇതോടെ ശ്രീലങ്ക ഉടന്‍ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്ന് ഉറപ്പായി. ജനുവരിയില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. പ്രസിഡന്റ് പുറത്താക്കിയെങ്കിലും റെനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഉള്‍പ്പെടെ ഒഴിയാന്‍ തയ്യാറായിരുന്നില്ല. കാലാവധി തീരാന്‍ രണ്ട് വര്‍ഷത്തോളം ശേഷിക്കെയാണ് ശ്രീലങ്കയില്‍ മറ്റൊരു തെരഞ്ഞെടുപ്പിനുള്ള കളം ഒരുങ്ങിയിരിക്കുന്നത്. 225 അംഗ പാര്‍ലമെന്റാണ് ശ്രീലങ്കയിലേത്.