നവാസുദ്ദീന്‍ ക്രൂരമായി പീഡിപ്പിച്ചു; പല സ്ത്രീകളെ ഒരേ സമയം ഉപയോഗിച്ചു; തുറന്നടിച്ച് നിഹാരിക

single-img
10 November 2018

നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി, സാജിദ് ഖാന്‍, ടി സീരീസ് മേധാവി ഭൂഷന്‍ കുമാര്‍ എന്നിവരില്‍ നിന്നുണ്ടായ മോശപ്പെട്ട അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടി നിഹാരിക. മാധ്യമ പ്രവര്‍ത്തകയായ സന്ധ്യ മേനോന്റെ ട്വീറ്റ് പരമ്പരയിലൂടെയാണ് മോഡലിങ് രംഗത്ത് നിന്ന് ബോളിവുഡിലെത്തിയ നിഹാരികയുടെ മീ ടു വെളിപ്പെടുത്തലുകള്‍.

നിഹാരികയുമായുള്ള ബന്ധത്തെക്കുറിച്ച് സിദ്ദിഖി നേരത്തെ ആന്‍ ഓര്‍ഡിനറി ലൈഫ്; എ മെമോയര്‍ എന്ന തന്റെ ആത്മകഥയില്‍ തുറന്നുപറഞ്ഞിരുന്നു. ഒരു ദിവസം നിഹാരികയുടെ ഫ്‌ലാറ്റില്‍ ഇരുവരും ഒന്നിച്ചതിന്റെ കഥ സിദ്ദിഖി വിശദീകരിച്ചിരുന്നു.

എന്നാല്‍, അത് തന്റെ ഇഷ്ടപ്രകാരമുള്ള ബന്ധമായിരുന്നില്ലെന്നും സിദ്ദിഖി ബലപ്രയോഗം നടത്തുകയും പിന്നീട് തന്നെ വഞ്ചിക്കുകയാണെന്ന് തിരിച്ചറിഞ്ഞതോടെ താന്‍ ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നുവെന്നുമാണ് നിഹാരിക ഇപ്പോള്‍ പറയുന്നത്.

2009 ല്‍ മിസ് ലവ്‌ലി എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ സിനിമാലോകത്ത് വരുന്നത്. അന്ന് മുതലാണ് നവാസുദ്ദിനെ പരിചയപ്പെടുന്നത്. നൊവാസ് എന്ന് വിളിച്ചാല്‍ മതിയെന്ന് അയാള്‍ പറഞ്ഞു. എന്റെ വീടിന് അടുത്തുണ്ടെന്ന് കാണിച്ച് എനിക്ക് അയാള്‍ സന്ദേശമയച്ചിരുന്നു. തുടര്‍ന്ന് പ്രഭാത ഭക്ഷണത്തിനു ക്ഷണിച്ചു. ഞാന്‍ വാതില്‍ തുറന്നതോടെ എന്നെ കയറിപ്പിടിക്കാനും ലൈംഗികമായി ആക്രമിക്കാനുമാണ് അയാള്‍ ശ്രമിച്ചത്.

ഞാന്‍ നിസഹായയായിരുന്നു. അയാള്‍ക്ക് കീഴടങ്ങാതെ എനിക്കു വഴികള്‍ ഇല്ലായിരുന്നു. ബലപ്രയോഗത്തിലൂടെയാണ് അയാള്‍ എന്നെ കീഴ്‌പ്പെടുത്തിയിരുന്നത്. നിരവധി സ്ത്രീകളുമായി ഒരേ കാലയളവില്‍ ലൈംഗിക ബന്ധം പുലര്‍ത്തുന്നയാളായിരുന്നു നവാസുദ്ദിന്‍. ഓരോ സ്ത്രീകളെ വശീകരിക്കാന്‍ അയാള്‍ ഓരോ കഥകളുണ്ടാക്കി.

ലൈംഗികമായി അവരെ ഉപയോഗിക്കുകയാണ് ലക്ഷ്യം. ഹാല്‍ദാനിയില്‍ അയാള്‍ക്ക് വേറെ ഭാര്യയുണ്ടായിരുന്നു. സ്ത്രീധനത്തിന്റെ പേരിലാണ് അവരെ ഉപേക്ഷിച്ചത്. അവരെ ഉപേക്ഷിച്ച് രണ്ടാമതും വിവാഹം ചെയ്തതെന്നും ഇപ്പോഴത്തെ ഭാര്യയുമായി വേര്‍പിരിഞ്ഞാണു താമസിക്കുന്നതെന്നും അയാള്‍ സമ്മതിച്ചു.

ഒരു മിസ് ഇന്ത്യയെ ഭാര്യയായി ലഭിക്കാന്‍ കൊതിക്കുന്നുവെന്ന് അയാള്‍ പറഞ്ഞു. എന്നോട് ക്ഷമ പറഞ്ഞ് അയാള്‍ കുഞ്ഞുങ്ങളെ പോലെ കരഞ്ഞു. ഞാന്‍ ചിരിക്കുകയായിരുന്നു. ബുദ്ധദേബ് ദാസ് ഗുപ്തയുടെ സിനിമയില്‍ അയാള്‍ എനിക്കൊരു റോള്‍ വാഗ്ദാനം തന്നു. അതിനു പ്രതിഫലമായി ഞാന്‍ അയാള്‍ക്കൊപ്പം കിടക്ക പങ്കിടണമെന്നായിരുന്നു അയാളുടെ ആവശ്യം. മിസ് ലവ്‌ലിയുടെ പ്രചാരണ വേളയിലും അയാള്‍ എന്നെ കടന്നു പിടിച്ചു-നിഹാരിക ആഞ്ഞടിക്കുന്നു.

ബുദ്ധദേബിന്റെ സിനിമയുടെ റിലീസ് നീണ്ടതോടെ നവാസ് എന്നെ കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. പുസ്തകത്തില്‍ പറഞ്ഞതെല്ലാം കളവാണ്. എന്റെ സമ്മതം കൂടാതെയാണ് അയാള്‍ അതെല്ലാം എഴുതി പ്രചരിപ്പിച്ചത്. പുസ്തകത്തിനെതിരെ നിയമനടപടി എടുക്കാതെ ഒത്തുതീര്‍പ്പിനെത്താനായിരുന്നു അഭിഭാഷകര്‍ എന്നെ ഉപദേശിച്ചത്.

നേരത്തെ, നിഹാരിക സിങ്ങുമായി ഉണ്ടായിരുന്ന ആത്മബന്ധത്തെ കുറിച്ചു സിദ്ദീഖിയുടെ തുറന്നു പറച്ചില്‍ വന്‍ വിവാദമാണ് ഉണ്ടാക്കിയത്. അവള്‍ എന്നെ സ്‌നേഹിച്ചു, പക്ഷേ ശാരീരിക സുഖമായിരുന്നു തന്റെ ലക്ഷ്യമെന്ന തുറന്നു പറച്ചില്‍ ഏറെ കോലാഹലമുണ്ടാക്കി.

എല്ലാ പെണ്‍കുട്ടികളേയും പോലെ പ്രണയാതുരമായ സംഭാഷണങ്ങളും ഒന്നിച്ചുള്ള നിമിഷങ്ങളും അവര്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ അവരുമായി ശാരീരിക ബന്ധം മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും സിദ്ദിഖി തന്റെ ആത്മകഥയില്‍ പറഞ്ഞിരുന്നു. തന്നിലെ നീചനായ മനുഷ്യനെ തിരിച്ചറിഞ്ഞ നിഹാരിക ബന്ധം ഉപേക്ഷിക്കുകയായിരുന്നെന്ന് സിദ്ദീഖി പുസ്തകത്തില്‍ വിവരിച്ചിരുന്നു.