കുവൈറ്റില്‍ കനത്ത മഴ: പല റോഡുകളും അടച്ചിട്ടു; ജനജീവിതം താറുമാറായി; പൊതുമരാമത്ത് മന്ത്രി രാജിവെച്ചു

single-img
10 November 2018

കുവൈത്തില്‍ കനത്ത മഴയില്‍ പല പ്രദേശങ്ങളും വെള്ളത്തിലായി. മംഗഫ്, ഫഹാഹീല്‍, അഹമ്മദി തുടങ്ങി രാജ്യത്തിന്റെ പലഭാഗങ്ങളിലും വെള്ളം പൊങ്ങിയത് കാരണം ജനജീവിതം തടസ്സപ്പെട്ടു. ഫഹാഹീല്‍ മേഖലയില്‍ ഏറെ നേരം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.

വെള്ളിയാഴ്ച സന്ധ്യയോടെയാണ് മഴ കനത്തത്. മഴയെ തുടര്‍ന്ന് ഒട്ടുമിക്ക സ്ഥലങ്ങളിലും വെള്ളം കയറി. പല സ്ഥലങ്ങളിലും ഡ്രൈനേജ് സംവിധാനം താറുമാറായി. പല റോഡുകളിലും വാഹന ഗതാതവും തടസ്സപ്പെട്ടിടുണ്ട്. ഫഹഹീല്‍ എക്‌സ്പ്രസ്സ് വേ, അഹമദി ഹൈവേ തുടങ്ങിയ പ്രധാന ഹൈവേകളില്‍ അവധി ദിനമായതിനാല്‍ താരതമ്യേന വാഹനങ്ങള്‍ നിരത്തില്‍ കുറവായിരുന്നിട്ടുപോലും മണിക്കൂറുകളോളം ഗതാഗതം നിശ്ചലമായി.

നിരവധി പ്രദേശങ്ങളില്‍ വെള്ളത്തിന്റെ കുത്തിഒഴിക്കില്‍ വാഹനങ്ങള്‍ ഒലിച്ചു പോയി. സബാ അല്‍ അഹമ്മദ് മേഖലയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഏതാനും പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. സാമൂഹിക മന്ത്രാലയത്തിന് കീഴിലെ ഹാളുകള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു.

കുവൈറ്റ് പോലീസ്, ഫയര്‍ സര്‍വീസ് വിഭാഗം, നാഷണല്‍ ഗാര്‍ഡ് തുടങ്ങി രാജ്യത്തെ എല്ലാ സുരക്ഷാ ഏജന്‍സികളും രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങി. വാഹനങ്ങള്‍ വളരെ കരുതലോടുകൂടി ഓടിക്കുവാന്‍ ശ്രദ്ധിക്കണമെന്ന് ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് അറീയിച്ചിട്ടുണ്ട്. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ആവശ്യക്കാരല്ലാത്തവര്‍ വാഹനവുമായി റോഡില്‍ ഇറങ്ങരുതെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സുരക്ഷാ സംവിധാനത്തിന്റെ സഹായം ആവശ്യമെങ്കില്‍ 112 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അതേസമയം ജനങ്ങള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പൊതുമരാമത്ത് മുനിസിപ്പല്‍ വകുപ്പ് മന്ത്രി ഹൊസാം അല്‍റൌമി രാജിവെച്ചു.