കോടതി തന്നെ വിജയിയായി പ്രഖ്യാപിക്കുമെന്ന് കരുതിയെന്ന് നികേഷ് കുമാര്‍
അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന എം.വി നികേഷ് കുമാര്‍. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ കോടതി ശരിവെച്ചു. വിജയിയായി പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചതെന്നും നികേഷ് കുമാര്‍ പറഞ്ഞു.
അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ന്യായമായല്ല നടന്നത് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയില്‍ തിരഞ്ഞെടുപ്പ് ഹര്‍ജി ഫയല്‍ ചെയ്തത്. നിയമ പോരാട്ടവുമായി മുന്നോട്ട് പോകും. വിഷയം കൂടുതല്‍ പഠിച്ച ശേഷം വിശദമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എംവി നികേഷ് കുമാര്‍ എംഎല്‍എ ആകുമോ ?
മുസ്‌ലിം ലീഗ് എംഎല്‍എ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കികൊണ്ടുള്ള വിധി പ്രഖ്യാപിച്ചതോടെ എതിര്‍ സ്ഥാനാര്‍ത്ഥിയും മാധ്യമ പ്രവര്‍ത്തകനുമായ എംവി നികേഷ് കുമാര്‍ എംഎല്‍എ ആകുമോ എന്നാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച.
എന്നാല്‍ നികേഷ്‌കുമാറിനെ വിജയിയായി ഹൈക്കോടതി പ്രഖ്യാപിക്കാത്തതിനാല്‍ അദ്ദേഹത്തിനു പകരം എംഎല്‍എ ആകാനാകില്ല എന്നതാണ് വസ്തുത. ഹൈക്കോടതിയില്‍നിന്നോ സുപ്രീംകോടതിയില്‍നിന്നോ ഈ വിധിക്കെതിരെ സ്റ്റേ സമ്പാദിക്കുകയാണു ഷാജിക്കു മുന്നിലുള്ള മാര്‍ഗം.
സ്റ്റേ അനുവദിച്ചാല്‍ ഷാജിക്ക് എംഎല്‍എ സ്ഥാനം മടക്കിക്കിട്ടും. നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും വോട്ടു ചെയ്യുകയുമാകാം. സ്റ്റേ അനുവദിച്ചില്ലെങ്കില്‍ അഴീക്കോട് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. ആറു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണു ചട്ടം.
എംഎല്‍എമാരെ അയോഗ്യരാക്കിയ സംഭവങ്ങള്‍ ഇതിനു മുന്‍പും കേരളത്തിലുണ്ടായിട്ടുണ്ട്. എടക്കാട് മണ്ഡലത്തില്‍നിന്നു 1991ല്‍ വിജയിച്ച് എംഎല്‍എ ആയ സിപിഎം നേതാവ് ഒ. ഭരതനെ 1992ല്‍ ഹൈക്കോടതി അയോഗ്യനാക്കി. പകരം കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെ വിജയിയായി പ്രഖ്യാപിച്ചു.
സുധാകരന്‍ എംഎല്‍എയായി സത്യപതിജ്ഞയെടുക്കുകയും ചെയ്തു. എന്നാല്‍, 1996ല്‍ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദു ചെയ്തതതോടെ ഒ. ഭരതന്‍ എംഎല്‍എയായി തിരിച്ചെത്തി. ഇപ്പോള്‍ നികേഷ്‌കുമാറിനെ വിജയിയായി പ്രഖ്യാപിക്കാത്തതിനാല്‍ ഷാജിയുടെ മടങ്ങിവരവോ ഉപതിരഞ്ഞെടുപ്പോ ആണ് അടുത്ത സാധ്യത.
അതേസമയം തന്റെ നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധിയെ പാര്‍ട്ടിയുമായി ആലോചിച്ച് നിയമപരമായി നേരിടുമെന്ന് കെ.എം ഷാജി പറഞ്ഞു. സുപ്രീം കോടതിയില്‍ പോകുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ആലോചിക്കും. വര്‍ഗീയ പ്രചാരണം നടത്തി തിരഞ്ഞെടുപ്പ് വിജയിച്ചു എന്ന കോടതി വിധി ഒരു മതേതരവാദി എന്ന നിലയില്‍ ഏറെ അപമാനകരമാണ്.
തന്റെ മതേതര നിലപാട് താന്‍ എന്റെ ജീവിതം കൊണ്ട് തെളിയിച്ചിട്ടുള്ളതാണ്. തിരഞ്ഞെടുപ്പിന്റെ തലേ ദിവസം പോലും വര്‍ഗീയ വിരുദ്ധ നിലപാട് സ്വീകരിച്ച വ്യക്തിയാണ് താന്‍. ഏത് തരത്തിലാണ് കോടതിക്ക് ആ ബോധ്യം വന്നത് എന്ന് മനസ്സിലായിട്ടില്ല. തനിക്കെതിരെ കേസ് കൊടുത്ത വ്യക്തി അറിയപ്പെടുന്ന മാനിപ്പുലേറ്ററാണ്. നിരവധി വഞ്ചനാ കേസുകളിലെ പ്രതിയാണ്. അദ്ദേഹത്തില്‍ നിന്ന് ഇത് പ്രതീക്ഷിച്ചതാണ്. തന്നെ നേരിടാന്‍ കുറച്ചുകൂടി നല്ല മാര്‍ഗം സ്വീകരിക്കാമായിരുന്നു.
ഇത്തരത്തില്‍ ഒരു നോട്ടീസ് ഇറക്കാനുള്ള വിവരക്കേട് തനിക്കില്ല. അഴിമതി കേസില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് തിരഞ്ഞെടുപ്പ് ചുമതലയില്‍ ഉണ്ടായിരുന്നത്. ഇയാള്‍ ഈ നോട്ടീസ് തിരുകി കയറ്റി കേസ് കൃത്രിമമായി ഉണ്ടാക്കിയതാണ്. മണ്ഡലത്തിലെ ഒരു വ്യക്തി പോലും ആ നോട്ടീസ് കണ്ടിട്ടില്ല. കോടതി വിധിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിധിയുടെ പകര്‍പ്പ് ലഭിച്ചതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.എം. ഷാജിക്കെതിരെ ഹൈക്കോടതി വിധിയോടെ കേസില്‍ അന്തിമതീരുമാനമായെന്ന് പറയാന്‍ കഴിയില്ലെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും, ഷാജിയെ അയോഗ്യനാക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.എം. ഷാജി എംഎല്‍എയെ അയോഗ്യനാക്കി ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു. സിപിഎം മതനിരപേക്ഷത ഉയര്‍ത്തിപിടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. എന്നാല്‍ അത് തകര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയത പ്രചരിപ്പിക്കാനാണ് ഷാജി ശ്രമിച്ചത്. മുസ്‌ലീം ലീഗില്‍ എല്ലാവരും വര്‍ഗീയ നേതാക്കള്‍ ആണെന്ന് താന്‍ പറയില്ല. എന്നാല്‍ മതതീവ്രവാദം പ്രചരിപ്പിക്കുന്ന ഒറ്റപ്പെട്ട ചില നേതാക്കള്‍ മുസ്‌ലീം ലീഗിലുണ്ടെന്നെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് നേതാവ് ഗുജറാത്ത് ഭരിച്ചതുകൊണ്ടാണ് അവിടെ പുരോഗതിയുണ്ടായതെന്ന് പ്രഖ്യാപിച്ച ആളാണ് ഷാജിയെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
‘അള്ളാഹുവിന്റെ അടുക്കല്‍ അമുസ്‌ലീങ്ങള്‍ക്ക് സ്ഥാനമില്ല’; കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത് ഈ ലഘുലേഖ കാരണം
അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹി വബറക്കാത്തുഹു എന്ന് അഭിവാദ്യം ചെയ്തുകൊണ്ടാണ് പോസ്റ്റര്‍. ബിസ്മില്ലാഹി റഹ്മാനി റഹീം ( പരമകാരുണ്യവാനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തില്‍) എന്നാണ് പോസ്റ്റര്‍ തുടങ്ങുന്നത്.
‘കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കല്‍ അമുസ്ലിങ്ങള്‍ക്ക് സ്ഥാനമില്ല. അന്ത്യ നാളില്‍ അവര്‍ സിറാത്തിന്റെ പാലം ഒരിക്കലും കടക്കില്ല. അവര്‍ ചെകുത്താന്റെ കൂടെ അന്തിയുറങ്ങേണ്ടവരാണ്. അഞ്ചുനേരം നമസ്‌കരിച്ച് നമ്മള്‍ക്കു വേണ്ടി കാവല്‍ തേടുന്ന മുഅ്മിനായ കെ.മുഹമ്മദ് ഷാജി എന്ന കെ.എം ഷാജി വിജയിക്കാന്‍ എല്ലാ മുഅ്മിനിങ്ങളും അള്ളാഹുവിനോട് പ്രാര്‍ത്ഥിക്കുക. കെ.എം ഷാജിയെ ഏണി അടയാളത്തില്‍ വോട്ട് ചെയ്ത് വിജയിപ്പിക്കുക’ എന്നാണ് പോസ്റ്ററിലുള്ളത്.
‘സത്യ വിശ്വാസികളേ! ദുര്‍മാര്‍ഗിയായ ഒരാള്‍ നിങ്ങളുടെ അടുത്ത് ഒരു വാര്‍ത്തയും കൊണ്ട് വന്നാല്‍ (അതിനെപ്പറ്റി) അന്വേഷിച്ച് സത്യാവസ്ഥ മനസ്സിലാക്കുക. അറിയാത്തവരായി ഒരു ജനതക്ക് നിങ്ങള്‍ ഒരാപത്ത് വരുത്തി വെക്കുകയും എന്നിട്ട് അങ്ങനെ ചെയ്ത പ്രവൃത്തിയില്‍ നിങ്ങള്‍ ഖേദിക്കുന്നവരാവുകയും ചെയ്യാതിരിക്കുവാന്‍’ എന്ന ഖുറാന്‍ വചനവും പോസ്റ്ററില്‍ ചേര്‍ത്തിട്ടുണ്ട്.
വര്‍ഗ്ഗീയ പോസ്റ്ററുകള്‍ പുറത്തിറക്കിയതായി അന്ന് എതിര്‍ സ്ഥാനാര്‍ത്ഥി നികേഷ് കുമാര്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് വളപട്ടണം പൊലീസ് യു.ഡി.എഫ് നേതാക്കളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത പോസ്റ്ററുകളാണ് ഹസീബ് കല്ലൂരിക്കാരന്‍ എന്ന യുവാവ് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലൂടെ പുറത്ത് വന്നത്.