തന്നെ അയോഗ്യനാക്കിയ അതേ ബെഞ്ചിനെക്കാണ്ടു തന്നെ വിധി സ്റ്റേ ചെയ്യിച്ചു; കെ.എം. ഷാജി വീണ്ടും എംഎല്‍എ

single-img
9 November 2018

അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി താത്കാലികമായി സ്റ്റേ ചെയ്തു. രണ്ടാഴ്ചത്തെ സ്റ്റേയാണ് അനുവദിച്ചത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സാവകാശം തേടിയാണ് കെ.എം ഷാജി ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിച്ചത്. ഈ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

അതേസമയം ഒരാഴ്ചയ്ക്കകം 50,000 രൂപ കെട്ടിവയ്ക്കാനും കോടതി നിര്‍ദേശിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റീസ് പി.ഡി. രാജന്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിധി സ്റ്റേ ചെയ്തത്. ഇതേ ബെഞ്ചാണ് ഷാജിയെ അയോഗ്യനാക്കിയതും. ഷാജിക്ക് ഈ കാലയളവില്‍ ഔദ്യോഗിക ചുതലകള്‍ വഹിക്കാന്‍ അനുവദിക്കരുതെന്ന നികേഷ്‌കുമാറിന്റെ അഭിഭാഷകന്റെ ആവശ്യവും കോടതി തള്ളി. ഇക്കാര്യം ചൊവ്വാഴ്ച പരിഗണിക്കാമെന്നും കോടതി നിരീക്ഷിച്ചു.

തിരഞ്ഞെടുപ്പ് വിജയത്തിനായി ഷാജി വര്‍ഗീയ പ്രചാരണം നടത്തിയെന്ന എതിര്‍ സ്ഥാനാര്‍ഥി എം.വി. നികേഷ്‌കുമാറിന്റെ ഹര്‍ജിയിലാണ് അയോഗ്യത നേരിട്ടത്. 6 വര്‍ഷത്തേക്കു മത്സരിക്കുന്നതില്‍നിന്നും വിലക്കിയിരുന്നു. സ്റ്റേ അനുവദിച്ചതിനാല്‍ ഷാജിക്ക് എംഎല്‍എ സ്ഥാനം മടക്കിക്കിട്ടും. നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും വോട്ടു ചെയ്യുകയുമാകാം.

ഒരുവിധികൊണ്ടു തന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനാവില്ലെന്നു ഷാജി പ്രതികരിച്ചു. നികേഷ്‌കുമാര്‍ വളരെ മോശമായി വളച്ചൊടിച്ച കേസാണിത്. നോട്ടിസ് പുറത്തിറക്കിയതു കൃത്യമായ ഗൂഢാലോചനയിലാണെന്നും ഷാജി പറഞ്ഞു.

 

 

‘അള്ളാഹുവിന്റെ അടുക്കല്‍ അമുസ്‌ലീങ്ങള്‍ക്ക് സ്ഥാനമില്ല’; കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത് ഈ ലഘുലേഖ കാരണം

അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹി വബറക്കാത്തുഹു എന്ന് അഭിവാദ്യം ചെയ്തുകൊണ്ടാണ് പോസ്റ്റര്‍. ബിസ്മില്ലാഹി റഹ്മാനി റഹീം ( പരമകാരുണ്യവാനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തില്‍) എന്നാണ് പോസ്റ്റര്‍ തുടങ്ങുന്നത്.

‘കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കല്‍ അമുസ്ലിങ്ങള്‍ക്ക് സ്ഥാനമില്ല. അന്ത്യ നാളില്‍ അവര്‍ സിറാത്തിന്റെ പാലം ഒരിക്കലും കടക്കില്ല. അവര്‍ ചെകുത്താന്റെ കൂടെ അന്തിയുറങ്ങേണ്ടവരാണ്. അഞ്ചുനേരം നമസ്‌കരിച്ച് നമ്മള്‍ക്കു വേണ്ടി കാവല്‍ തേടുന്ന മുഅ്മിനായ കെ.മുഹമ്മദ് ഷാജി എന്ന കെ.എം ഷാജി വിജയിക്കാന്‍ എല്ലാ മുഅ്മിനിങ്ങളും അള്ളാഹുവിനോട് പ്രാര്‍ത്ഥിക്കുക. കെ.എം ഷാജിയെ ഏണി അടയാളത്തില്‍ വോട്ട് ചെയ്ത് വിജയിപ്പിക്കുക’ എന്നാണ് പോസ്റ്ററിലുള്ളത്.

‘സത്യ വിശ്വാസികളേ! ദുര്‍മാര്‍ഗിയായ ഒരാള്‍ നിങ്ങളുടെ അടുത്ത് ഒരു വാര്‍ത്തയും കൊണ്ട് വന്നാല്‍ (അതിനെപ്പറ്റി) അന്വേഷിച്ച് സത്യാവസ്ഥ മനസ്സിലാക്കുക. അറിയാത്തവരായി ഒരു ജനതക്ക് നിങ്ങള്‍ ഒരാപത്ത് വരുത്തി വെക്കുകയും എന്നിട്ട് അങ്ങനെ ചെയ്ത പ്രവൃത്തിയില്‍ നിങ്ങള്‍ ഖേദിക്കുന്നവരാവുകയും ചെയ്യാതിരിക്കുവാന്‍’ എന്ന ഖുറാന്‍ വചനവും പോസ്റ്ററില്‍ ചേര്‍ത്തിട്ടുണ്ട്.

വര്‍ഗ്ഗീയ പോസ്റ്ററുകള്‍ പുറത്തിറക്കിയതായി അന്ന് എതിര്‍ സ്ഥാനാര്‍ത്ഥി നികേഷ് കുമാര്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് വളപട്ടണം പൊലീസ് യു.ഡി.എഫ് നേതാക്കളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത പോസ്റ്ററുകളാണ് ഹസീബ് കല്ലൂരിക്കാരന്‍ എന്ന യുവാവ് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലൂടെ പുറത്ത് വന്നത്.