ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷം; ഊര്‍ജിത് പട്ടേല്‍ നവംബര്‍ 19ന് രാജിവച്ചേക്കും

single-img
7 November 2018

ന്യൂഡല്‍ഹി: ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഊര്‍ജിത് പട്ടേല്‍ രാജിവയ്ക്കാനൊരുങ്ങുന്നു. നവംബര്‍ 19ന് നടക്കാനിരിക്കുന്ന ബോര്‍ഡ് യോഗത്തില്‍ രാജി സമര്‍പ്പിച്ചേക്കുമെന്ന് പട്ടേലുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മണിലൈഫ് റിപ്പോര്‍ട്ട് ചെയ്തു.

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് രാജിയെന്നാണ് മണിലൈഫിന്റെ റിപ്പോര്‍ട്ട്. രാജി അദ്ദേഹത്തിന്റെ പ്രതിഛായ മോശമാകാതെയിരിക്കാനാണെന്നും റിപ്പോര്‍ട്ടുണ്ട്. ദീര്‍ഘനാളായി കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ല.

പ്രധാനമായും മൂന്നുവിഷയങ്ങളിലാണ് ആര്‍ബിഐയും സര്‍ക്കാരും തമ്മില്‍ അഭിപ്രായവ്യത്യാസം രൂപപ്പെട്ടത്. ആര്‍ബിഐയുടെ കരുതല്‍ ധനത്തില്‍നിന്ന് കൂടുതല്‍ തുക സര്‍ക്കാര്‍ ആവശ്യപ്പെട്ടതാണ് ഇതില്‍ ഒടുവിലത്തേത്. ആര്‍ബിഐയുടെ കരുതല്‍ ധനത്തില്‍നിന്ന് 3.6ലക്ഷം കോടിരൂപയാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ആവശ്യം ആര്‍ ബി ഐ നിരസിച്ചു. ഹൗസിങ്, ഫിനാന്‍സിങ് കമ്പനികള്‍ തകരുന്നത് ഒഴിവാക്കാന്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് കൂടുതല്‍ പണം ലഭ്യമാക്കുക, തകരാന്‍ സാധ്യയുള്ള ബാങ്കുകളെ അതില്‍നിന്ന് രക്ഷിക്കാനായി ആര്‍ ബി ഐ ആവിഷ്‌കരിച്ച പി സി എ ചട്ടങ്ങളില്‍ ഇളവു വരുത്തുക എന്നിവയാണ് മറ്റുള്ളവ.

നേരത്തെ, റിസര്‍വ് ബാങ്കിന്റെ സ്വാതന്ത്ര്യത്തിലും സ്വയംഭരണത്തിലും കൈകടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായി ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ വി. ആചാര്യ ആരോപിച്ചിരുന്നു. അതേസമയം ബാങ്കിംഗ് മേഖലയുടെ റെഗുലേറ്റര്‍ എന്ന നിലയില്‍ റിസര്‍വ് ബാങ്ക് വലിയ വീഴച വരുത്തിയെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും വിമര്‍ശിച്ചിരുന്നു.