ഖത്തറിലെ പ്രവാസികള്‍ക്ക് രാജ്യം വിട്ടുപോകാന്‍ എക്‌സിറ്റ് പെര്‍മിറ്റ് വേണോയെന്ന് പരിശോധിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി

single-img
7 November 2018

ഖത്തറില്‍ ഇനിയും എക്‌സിറ്റ് പെര്‍മിറ്റ് ബാധകമായ അഞ്ചു ശതമാനം പേരില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ തൊഴിലാളികള്‍ക്കായി പുതിയ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ portal.moi.gov.qa വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുള്ള നിര്‍ദ്ദിഷ്ട പേജില്‍ ഖത്തര്‍ ഐഡി നമ്പര്‍ നല്‍കിയാല്‍ എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമുള്ള ആളാണോയെന്ന കാര്യം ഓണ്‍ലൈനായി അറിയാന്‍ സാധിക്കും.

ഐഡി നമ്പര്‍ നല്‍കിയതിന് ശേഷം താഴെ കാണിക്കുന്ന വെരിഫിക്കേഷന്‍ കോഡ് കൂടി നല്‍കി സെര്‍ച്ചില്‍ ക്ലിക്ക് ചെയ്താല്‍ ഉടന്‍ തന്നെ മറുപടി ലഭിക്കും. പുതിയ നിയമം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പ്രവാസികള്‍ക്കിടയില്‍ നിലനിന്ന ആശയക്കുഴപ്പത്തിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.

പ്രവാസി തൊഴിലാളികള്‍ക്ക് രാജ്യം വിട്ടു പോകാന്‍ നിര്‍ബന്ധമായിരുന്ന എക്‌സിറ്റ് പെര്‍മിറ്റ് റദ്ദാക്കിയ നടപടി പ്രധാനപ്പെട്ട തൊഴിലാളി ക്ഷേമ നടപടിയായാണു വിലയിരുത്തുന്നത്. പുതിയ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ തൊഴിലാളിക്ക് എപ്പോള്‍ വേണമെങ്കിലും രാജ്യം വിട്ടു പോകാന്‍ സാധിക്കും.

നേരത്തേ, രാജ്യം വിട്ടു പോകുന്നതിനു തൊഴിലുടമയില്‍ നിന്നുള്ള അനുമതി നിര്‍ബന്ധമായിരുന്നു. പുതിയ നിയമ പ്രകാരം മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ 5% പേര്‍ക്കു മാത്രമാണു എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമായുള്ളത്. ഇവരുടെ പേരു വിവരങ്ങള്‍ മുന്‍കൂറായി തൊഴില്‍ മന്ത്രാലയത്തെ അറിയിക്കണം.

അതിനുള്ള കാരണവും കമ്പനി വിശദീകരിക്കണം. തൊഴില്‍ മന്ത്രാലയം ഇക്കാര്യം ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയും എമിഗ്രേഷന്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. ഇതനുസരിച്ചു സ്വകാര്യ സ്ഥാപനങ്ങളില്‍ നിര്‍ണായക ചുമതലകള്‍ വഹിക്കുന്ന 5% പേര്‍ക്കു മാത്രമാണ് ഇനി തൊഴിലുടമയില്‍ നിന്ന് എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമായി വരിക.