കെവിന്റേത് ദുരഭിമാനക്കൊല തന്നെയെന്ന് കോടതി

single-img
7 November 2018

പ്രണയവിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയപ്പോള്‍ മുങ്ങിമരിച്ച നട്ടാശേരി സ്വദേശി കെവിന്‍ പി. ജോസഫിന്റേതു ദുരഭിമാനക്കൊലയെന്നു കോടതി വിധിച്ചു. വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കും. കോട്ടയം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി നാലാണു സാഹചര്യങ്ങള്‍ പരിശോധിച്ചു ദുരഭിമാനക്കൊലയാണെന്നു വിധിച്ചത്.

ദുരഭിമാനക്കൊലയായി പരിഗണിച്ച് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. കെവിനെ നീനുവിന്റെ ബന്ധുക്കള്‍ കൊല്ലാന്‍ കാരണം ജാതീയമായ അന്തരം ആണെന്നും പ്രോസിക്യൂഷന്റെ വാദിച്ചു. നീനുവിന്റെ പിതാവും സഹോദരനും അടക്കം 14 പ്രതികളാണ് കേസിലുള്ളത്.

ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിനെ നീനുവിനെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം നീനുവിന്റെ കുടുംബാംഗങ്ങള്‍ തട്ടിയെടുത്തു കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കുറ്റപത്രം. ദുരഭിമാനക്കൊലയും മനഃപൂര്‍വമായ കൊലപാതകവും നടത്തിയതായി സ്ഥിരീകരിക്കുന്ന കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരെ വധശിക്ഷ കിട്ടാവുന്ന വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

മെയ് 27നായിരുന്നു നാടിനെ നടുക്കിയ കൊപാതകം. കോട്ടയം മാന്നാനത്തെ വീട്ടില്‍ നിന്നാണ് കെവിനെയും ബന്ധു അനീഷിനെയും അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ സാനു ചാക്കോയുടെ നേതൃത്വത്തില്‍ വീട് ആക്രമിച്ച ശേഷമായിരുന്നു ഇത്. അനീഷിനെ അന്ന് ഉച്ചയ്ക്ക് കോട്ടയത്ത് ഇറക്കിവിട്ടു.

അന്വേഷണം തുടരുന്നതിനിടെ തൊട്ടടുത്ത ദിവസം തെന്‍മലയിലെ ചാലിയക്കരയിലെ തോട്ടില്‍ നിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ ഒന്നാം പ്രതിയും പിതാവ് ചാക്കോ അഞ്ചാം പ്രതിയുമാണ്. വധശിക്ഷ ലഭിക്കാവുന്ന നരഹത്യ, തട്ടിയെടുത്തു വിലപേശല്‍, എന്നിവയ്ക്കു പുറമേ ഗൂഢാലോചന, ഭവന ഭേദനം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും 14 പ്രതികള്‍ക്കെതിരെയും ചുമത്തിയിട്ടുണ്ട്.

പ്രതികള്‍ സഞ്ചരിച്ച മൂന്നു കാറുകള്‍, 190 രേഖകള്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, മൊബൈല്‍, സിസിടിവി ക്യാമറ തുടങ്ങിയ തെളിവുകളും പൊലീസ് ശേഖരിച്ചു. 87 ദിവസംക്കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പിച്ചു. ജില്ലാ പൊലീസ് മേധാവി ഹരി ശങ്കറിന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ഗിരീഷ് പി.സാരഥിയാണ് അന്വേഷണം നടത്തിയത്.

പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ച ഉള്‍പ്പെടെ പ്രകടമായ കേസില്‍ ഗാന്ധി നഗര്‍ മുന്‍ എസ്‌ഐ എം.എസ്.ഷിബു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം തുടരുകയാണ്. സംഭവം നടന്ന് ആറ് മാസം പിന്നിടുമ്പോളും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം പൂര്‍ത്തിയാകാത്തതില്‍ ദുരൂഹത തുടരുകയാണ്. പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും ആരോപണമുണ്ട്.