‘ശബരിമലയില്‍ ആചാരലംഘനം നടക്കില്ല’; പൊലീസ് മൈക്കിലൂടെ സന്നിധാനം നിയന്ത്രിച്ച് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി: ദൃശ്യങ്ങള്‍ പുറത്ത്

single-img
6 November 2018

ശബരിമലയില്‍ ആചാരലംഘനം നടക്കില്ലെന്ന് നാമജപ പ്രതിഷേധക്കാരോട് പൊലീസിന്റെ മൈക്കിലൂടെ വിളിച്ച് പറഞ്ഞ് ആര്‍എസ്എസ് നേതാവ് വത്സല്‍ തില്ലങ്കേരി. പമ്പ മുതല്‍ നിലയ്ക്കല്‍ വരെ ആചാരലംഘനം തടയാന്‍ പൊലീസും വോളന്റീയേഴ്‌സും ഉണ്ട്.

പ്രകോപനമുണ്ടാക്കി ശബരിമല കലാപഭൂമിയാക്കാനുള്ള ചിലരുടെ നീക്കത്തില്‍ വീണു പോകരുത്. അനാവശ്യമായി വികാരം കൊള്ളേണ്ട സാഹചര്യമില്ലെന്നും വത്സന്‍ തില്ലങ്കേരി പൊലീസ് മൈക്കിലൂടെ പറഞ്ഞു. സന്നിധാനത്ത് നാമജപവുമായി തടിച്ചെത്തിയ തീര്‍ത്ഥാടകരോട് സംസാരിക്കാനാണ് വത്സന്‍ തില്ലങ്കേരി പൊലീസിന്റെ മൈക്ക് ഉപയോഗിച്ചത്.

സമൂഹമാധ്യമങ്ങളിലൂടെയാണ് ദൃശ്യം പുറത്ത് വന്നത്. ശബരിമലയില്‍ സമാധാനപരമായി ദര്‍ശനം നടത്താന്‍ എത്തിയവരെ സഹായിക്കണമെന്നും വത്സന്‍ തില്ലങ്കേരി പറയുന്നുണ്ട്. സംഭവം വിവാദമായതോടെ പ്രതികരണവുമായി മുഖ്യമന്ത്രി രംഗത്തെത്തി. ശബരിമലയിലെ ക്രമസമാധാന നിയന്ത്രണം പോലീസിന്റെ കയ്യില്‍ത്തന്നെയാണെന്നും കാര്യങ്ങള്‍ പോലീസ് തന്നെ നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നെയ്യാറ്റിന്‍കരയില്‍ തര്‍ക്കത്തിനിടെ ഡി വൈ എസ് പി തള്ളിയിട്ട യുവാവ് കാറിടിച്ചു മരിച്ചത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗൗരവമുള്ള സംഭവമായാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത്. ഡി വൈ എസ് പി ഉള്‍പ്പെട്ട കേസ് ആയതിനാല്‍ എ എസ് പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്നും ഡി വൈ എസ് പിയെ സസ്‌പെന്‍ഡ് ചെയ്‌തെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.