തുടര്‍ച്ചയായ പതിനെട്ടാം ദിവസവും ഇന്ധനവിലയില്‍ കുറവ്

single-img
5 November 2018

തുടര്‍ച്ചയായ പതിനെട്ടാം ദിവസവും ഇന്ധനവില കുറഞ്ഞു. കഴിഞ്ഞ മാസം 18 മുതല്‍ തുടര്‍ച്ചയായി വില കുറച്ചതിനെ തുടര്‍ന്ന് രാജ്യമൊട്ടാകെ പെട്രോളിന് 4 രൂപയിലേറെയും ഡീസലിന് രണ്ടു രൂപയിലേറെയും കുറവു വന്നു. കേരളത്തില്‍ പെട്രോളിന് 4.17 രൂപയും ഡീസലിന് 2.63 രൂപയുമാണ് കുറഞ്ഞത്.

കഴിഞ്ഞ മാസം 17ാം തിയതി 84.91 രൂപയായിരുന്നു പെട്രോള്‍ വില. ഈ വിലയാണ് ഇന്ന് 80.74 രൂപയായത്. ഓഗസ്റ്റ് 16ന് തുടങ്ങിയ വിലക്കയറ്റം രണ്ട് മാസത്തില്‍ അധികമാണ് നീണ്ടത്. ഇന്ധനവില ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നുണ്ടായ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ തീരുവയിനത്തില്‍ ലിറ്ററിന് ഒന്നര രൂപ വീതം കുറച്ചിരുന്നു.

ഇതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളും ഇന്ധനവില നികുതി കുറച്ചിരുന്നു. നിലവില്‍ ഇന്ധന വില കുറയാന്‍ കാരണമായത് അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവാണ്. തുടര്‍ന്നുള്ള ദിവസങ്ങളിലും വില കുറയുവാനുള്ള സാധ്യതയുണ്ടെന്നാണ് നിരീക്ഷണം.

തിരുവനന്തപുരത്ത് പെട്രോള്‍ വില 82.17 രൂപ ആയിരുന്നത് 81.94 ആയി കുറഞ്ഞപ്പോള്‍ ഡീസല്‍ വില 78.64ല്‍നിന്ന് 78.43ല്‍ എത്തി. കോഴിക്കോട്ട് പെട്രോള്‍ വില 81.09ല്‍ നിന്ന് 80.86 ആയാണ് കുറഞ്ഞത്. ഡീസല്‍ വില 77.51ല്‍നിന്ന് 77.30ല്‍ എത്തി.