എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ 12 സംസ്ഥാന നേതാക്കള്‍ നാളെ ബി.ജെ.പിയില്‍ ചേരുമെന്ന് ശ്രീധരന്‍പിള്ള

single-img
4 November 2018

തിരുവനന്തപുരം: സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന 12 സി.പി.എം കോണ്‍ഗ്രസ് നേതാക്കള്‍ നാളെ പത്തനംതിട്ടയില്‍ നടക്കുന്ന ചടങ്ങില്‍ ബി.ജെ.പിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. ഈ നേതാക്കള്‍ക്ക് കഴിഞ്ഞ ദിവസം പാര്‍ട്ടി അംഗത്വം കൈമാറിയിട്ടുണ്ട്.

നാളെ നടക്കുന്ന ചടങ്ങില്‍ ഇവര്‍ ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരും. എസ്.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ പൊട്ടിത്തെറികള്‍ ഉണ്ടാകുമെന്നും അദ്ദേഹം കോഴിക്കോട് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഒറ്റപ്പെട്ട കോടതിവിധി നടപ്പാക്കല്‍ അല്ല സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം നടപ്പാക്കാനുള്ള ശ്രമമാണ് ശബരിമല വിഷയത്തില്‍ നടക്കുന്നതെന്നും പി.എസ്.ശ്രീധരന്‍പിള്ള ആരോപിച്ചു. അനന്യതയുള്ള അഞ്ചുകോടി ആള്‍ക്കാര്‍ ദര്‍ശനം നടത്തുന്ന ദേവാലയത്തെ തകര്‍ത്തുകൊണ്ട് കുറുക്കുവഴിയിലൂടെ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം നടപ്പിലാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദഹം പറഞ്ഞു.

എന്ത് അടിച്ചമര്‍ത്തല്‍ ഉണ്ടായാലും അടിയന്തരാവസ്ഥയെ നേരിട്ടതുപോലെ സഹനസമരത്തിലൂടെ ഇതിനെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമല്ലെന്നും ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ജുഡീഷ്യറിക്ക് അഡ്മിനിസ്‌ട്രേറ്റീവ് ചുമതല കൊടുത്ത ഏക സംവിധാനമാണ് ശബരിമല.

കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിനാണ് ഇക്കാര്യത്തില്‍ ചുമതലയുള്ളത്. മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും അവിടെ ദൈനംദിനകാര്യങ്ങളില്‍ ഇടപെടാന്‍ അധികാരമില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. മതാചാരങ്ങള്‍ അനുഷ്ഠിക്കുകയോ മതാചാരങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്യരുതെന്നാണ് കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലെ തെറ്റുതിരത്തല്‍ രേഖയില്‍ പറയുന്നത്.

പാര്‍ട്ടികോണ്‍ഗ്രസിലെടുത്ത തീരുമാനം സാധാരണ പാര്‍ട്ടിപ്രവര്‍ത്തകരും ജനങ്ങളും വലിച്ചെറിഞ്ഞതുകൊണ്ടല്ലെ കൂട്ടം കൂട്ടമായി അവര്‍ ദേവാലയങ്ങളിലേക്ക് പോകുന്നതെന്ന് ശ്രീധരന്‍ പിള്ള ചോദിച്ചു. ഇത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. നാണക്കേടെ നിന്റെ പേരോ സിപിഎം എന്നും അദ്ദേഹം ചോദിച്ചു.

സിപിഎമ്മുകാര്‍ വന്നില്ലെങ്കില്‍ കേരളത്തിലെ അമ്പലങ്ങളും പള്ളികളും അടച്ചിടേണ്ടിവരുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് തെറ്റുതിരുത്തല്‍ രേഖ പ്രകാരം പാര്‍ട്ടി തെറ്റുതിരുത്തിയോ എന്നാണ് അദ്ദേഹത്തോട് ചോദിക്കാനുള്ളത്. തൈറ്റു തിരുത്തലില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു.

പാര്‍ട്ടിക്കുള്ളില്‍ രണ്ട് അഭിപ്രായം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സുപ്രീംകോടതി വിധിയെ മറയാക്കി പാര്‍ട്ടിതീരുമാനം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പാര്‍ട്ടികോണ്‍ഗ്രസിന്റെ തീരുമാനത്തിന് എതിരെ പ്രവര്‍ത്തിക്കേണ്ടിവരുന്നത് സിപിഎമ്മിന്റെ പരാജയമല്ലേ എന്നും ശ്രീധരന്‍ പിള്ള ചോദിച്ചു.