ശബരിമല അക്രമം; ജാമ്യം നല്‍കുന്നത് അരാജകത്വം സൃഷ്ടിക്കുമെന്ന് കോടതി; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
പത്തനംതിട്ട: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളിൽ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് എത്തിയ ഉദ്യോഗസ്ഥരെയും വാർത്ത റിപ്പോർട്ട് ചെയ്യാൻ എത്തിയ മാദ്ധ്യമപ്രവർത്തകരെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയാണ് പത്തനംതിട്ട ജില്ലാ സെഷൻ കോടതി തള്ളിയത്.
നിയമം കയ്യിലെടുത്ത് വിളയാടിയ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിച്ചു. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാലത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി പറഞ്ഞു. 10 കെഎസ്ആര്‍ടിസി ബസുകളും 13 പൊലീസ് വാഹനങ്ങളും നിരവധി മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങളും കല്ലെറിഞ്ഞും അടിച്ചും തകര്‍ത്തതിന് പൊലീസ് സംഭവസ്ഥലത്തും നിന്നും അറസ്റ്റ് ചെയ്ത ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികളായ ഷൈലേഷ്, ആനന്ദ്, അശ്വിന്‍, അഭിലാഷ്, കിരണ്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
പരമോന്നത കോടതി പുറപ്പെടുവിച്ച വിധിയെ പരാജയപ്പെടുത്തുന്നതിനാണ് പ്രതികൾ ശ്രമിച്ചതെന്നും ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഉത്തരവിൽ പത്തനംതിട്ട ജില്ല സെഷൻസ് കോടതി ജഡ്‌ജി ജോൺ കെ ഇല്ലിക്കാടൻ പറഞ്ഞു.