ശബരിമലയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി

single-img
2 November 2018

ശബരിമലയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി. അതേസമയം, ശബരിമലയിലെ കെട്ടിടങ്ങള്‍ക്ക് അറ്റകുറ്റപ്പണി നടത്താമെന്നും കോടതി വ്യക്തമാക്കി. ശബരിമലയില്‍ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചു നിര്‍മാണം നടത്തണം. നിയമപരമായ കെട്ടിടങ്ങള്‍ക്ക് അറ്റകുറ്റപ്പണി നടത്താം.

ഇതിന് ഏതൊക്കെ കെട്ടിടങ്ങള്‍ നിയമപരമാണെന്ന് ആദ്യം കണ്ടെത്തണം. സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ്, കലക്ടര്‍ എന്നിവര്‍ക്കായിരിക്കും ഇതിന്റെ ചുമതലയെന്നും സുപ്രീംകോടതി അറിയിച്ചു. എന്നാല്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനു തീര്‍ഥാടന കാലം കഴിയുന്നതുവരെ ഉത്തരവിടരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

ശബരിമല, പമ്പ, നിലക്കല്‍ വനഭൂമിയില്‍ നിര്‍മാണം പാടില്ലെന്നായിരുന്നു ഉന്നതാധികാര സമിതിയുടെ നിലപാട്. ഇവിടെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവിടണമെന്ന് സമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നു.

കുടിവെള്ള വിതരണം, ശൗചാലയം എന്നിവയുടെ നിര്‍മാണം മാത്രമേ അന്തിമ മാസ്റ്റര്‍പ്ലാന്‍ തയാറാകുന്നത് വരെ അനുവദിക്കാന്‍ സാധിക്കൂ. പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ കെട്ടിടങ്ങള്‍ പുനര്‍നിമ്മിക്കാന്‍ അനുവദിക്കരുത്. നദിക്കരയില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ കാരണം പ്രളയ കാലത്ത് ദുരന്തത്തിന്റെ തീവ്രത വര്‍ധിച്ചിരുന്നു. അനധികൃത നിര്‍മാണ പ്രവര്‍ത്തനം നടത്തിയവര്‍ക്ക് എതിരെ നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.