ഇത്തരം ഒരു തട്ടിപ്പിന് നിങ്ങളുടെ മക്കൾ ഇരയാകരുത്: സ്കൂളിൽ പഠിക്കുന്ന മക്കളുള്ള എല്ലാ അച്ഛനമ്മമാർക്കും ഇതൊരു മുന്നറിയിപ്പാണ്
തിരുവനന്തപുരത്തെ പൂവച്ചൽ സർക്കാർ യുപി സ്കൂളിലാണു രക്ഷാകർത്താക്കളെ ആശങ്കയിലാക്കുന്ന സംഭവം നടന്നത്. ചൊവ്വാഴ്ച പത്തരയോടെ പൂവച്ചൽ സ്കൂളിലെത്തിയ സ്ത്രീ വിദ്യാർഥിനിയോട് അമ്മ പറഞ്ഞയച്ചതാണെന്നു പറഞ്ഞു കമ്മൽ ഊരിവാങ്ങുകയായിരുന്നു.
കുട്ടി വീട്ടിലെത്തിയപ്പോൾ രക്ഷിതാക്കൾ അന്വേഷിച്ചതോടെയാണു തട്ടിപ്പ് പുറത്തായത്. ഇന്റർവെല്ലിനു പുറത്തിറങ്ങിയ കുട്ടിയോട് , അമ്മ തൊട്ടടുത്തുള്ള ധനകാര്യ സ്ഥാപനത്തിൽ നിൽക്കുന്നുണ്ടെന്നും പണയം വയ്ക്കാൻ കമ്മൽ നൽകാൻ പറഞ്ഞുവെന്നും സ്ത്രീ പറയുകയായിരുന്നു.
കുട്ടിക്ക് ഇവരെ മുൻപരിചയമില്ല. സംഭവം അധ്യാപകരുടെ ശ്രദ്ധയിൽപെട്ടുമില്ല. രക്ഷിതാക്കൾ പരാതിപ്പെട്ടതിനെ തുടർന്നു സ്കൂൾ അധികൃതർ ഇന്നലെ കാട്ടാക്കട പൊലീസിൽ പരാതി നൽകി.സ്കൂളിലെ സിസിടിവിയിൽ 10.36നു സ്കൂളിലേക്കു ചുവന്ന സാരി ധരിച്ച സ്ത്രീ പ്രവേശിക്കുന്നതും 11.15നു സ്കൂളിൽനിന്നു പുറത്തേക്കു പോകുന്നന്നതിന്റെയും ദൃശ്യം പൊലീസിനു ലഭിച്ചു.
കൂറ്റൻ മതിലും സുരക്ഷാ ജീവനക്കാരനുമൊക്കെയുള്ള സ്കൂളിൽ പുറത്തുനിന്നൊരാൾ പ്രവേശിച്ചു കുട്ടിയോട് ഇടപഴകിയത് ആരുടെയും ശ്രദ്ധയിൽപെടാത്തതു രക്ഷിതാക്കളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അതേസമയം, അഞ്ചുകിലോമീറ്റർ അകലെയുള്ള വീരണകാവിലെ സ്കൂളിലും സമാനമായി കമ്മൽ ഊരിവാങ്ങാൻ ശ്രമമുണ്ടായെങ്കിലും പരാജയപ്പെട്ടു.
ഫോട്ടോ കടപ്പാട്: മനോരമ