നാലരവര്‍ഷം ജനങ്ങളുടെ ക്ഷേമത്തിനായി ഒന്നും ചെയ്തില്ല: ലക്ഷദ്വീപ് എം.പിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്

single-img
1 November 2018

എന്‍.സി.പി പാര്‍ലമെന്റ് അംഗം പി.പി ഫൈസലിനെതിരെ ലക്ഷദ്വീപ് ടെറിറ്റോറിയല്‍ കോണ്‍ഗ്രസ് കമ്മറ്റി രംഗത്ത്. എംപി പൂര്‍ണ്ണ പരാജയമാണ്. തിരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിച്ചില്ലെന്നും നാലരവര്‍ഷം ജനങ്ങളുടെ ക്ഷേമത്തിനായി ഫൈസല്‍ ഒന്നും ചെയ്തിട്ടിലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

‘വന്‍കരയില്‍ നിന്നും ഒറ്റപ്പെട്ടിരിക്കുന്ന ദ്വീപുകളിലെ ജനങ്ങള്‍ക്ക് മികച്ച ഗതാഗത സൗകര്യം ആവശ്യമാണെന്നും അതിനാല്‍ ടിക്കറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം മൂന്ന് മാസത്തിനകം പരിഹരിച്ചില്ലെങ്കില്‍ താന്‍ രാജി വെക്കുമെന്നും ഫൈസല്‍ പറഞ്ഞിരുന്നു.

എന്നാല്‍ പൊതു തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കുന്ന ഇപ്പോള്‍ പോലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കപ്പല്‍ ടിക്കറ്റ് വിതരണത്തിനായി മെച്ചപ്പെട്ട ഒരു സംവിധാനവുമില്ലാതെ ആളുകള്‍ നീണ്ട ക്യൂവുകളില്‍ ഇപ്പഴും കാത്തു നില്‍ക്കുകയാണ്’. ലക്ഷദ്വീപ് ടെറിറ്റോറിയല്‍ കോണ്‍ഗ്രസ് കമ്മറ്റി വിമര്‍ശിച്ചു.

മത്സ്യ ബന്ധന ഗ്രാമങ്ങളിലൂടെ മത്സ്യതൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കും, ദ്വീപ് ജനതയ്ക്കായി പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി ഉണ്ടാക്കും, ഓരോ വര്‍ഷവും ലക്ഷദ്വീപിനായി ഒരു കപ്പല്‍ അവതരിപ്പിക്കും, സ്ഥായിയായ ടൂറിസത്തിന് മുന്‍കൈയെടുക്കും തുടങ്ങി നിരവധി പ്രഖ്യാപനങ്ങള്‍ ലക്ഷദ്വീപിലെ ജനങ്ങളോട് അദ്ദേഹം നടത്തിയിരുന്നു.

എന്നാല്‍ അതെല്ലാം വ്യാജമായ പ്രഖ്യാപനങ്ങളായിരുന്നു എന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ നടത്തുമെന്ന് പറഞ്ഞ അടിസ്ഥാന ആവിശ്യങ്ങള്‍ പോലും പാലിക്കപ്പെട്ടില്ലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.